കുട്ടികളുടെ ഈ വീട് എന്‍റേയും

 

കോഴിക്കോട് വെള്ളിമാട്കുന്നില്‍ കുട്ടികള്‍ക്കായി ഒരു വീടുണ്ട്. ആ വീടിനു പുറത്തുള്ളവര്‍ അതിനെ ജുവനൈല്‍ ഹോം എന്നോ അനാഥമന്ദിരമെന്നോ ഒക്കെയാണ് പറയാറ്. അത് അവരുടെ അറിവില്ലായ്മ. വികൃതി കാണിക്കുന്ന കുട്ടികളെ കൊണ്ടിടുന്ന സ്ഥമാണതെന്നും കുരുത്തക്കേട് കാണിച്ചാല്‍ അവിടെ കൊണ്ടിടുമെന്നും പറഞ്ഞ് പേടിപ്പിച്ച് രക്ഷിതാക്കള്‍തന്നെ മക്കളുടെ കുറുമ്പുകളെ അടിച്ചമര്‍ത്തും. കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ കൊമ്പന്‍ മീശയും ചൂരല്‍ വടിയുമായി അവിടെ വലിയ വലിയ രാക്ഷസന്‍മാര്‍ ഉണ്ടെന്നും കണ്ടാല്‍ തന്നെ പേടിയാകുമെന്ന് പറഞ്ഞ് കുഞ്ഞു വാ നിറച്ച് വയറ് നിറയ്ക്കും.
    സംരക്ഷിക്കാനാരുമില്ലാതെ പോയ കുട്ടികള്‍ക്ക് തണലാകുന്നവരെ, മാതാപിതാക്കളുടെ സ്‌നേഹവും കരുതലും ശാസനയും പകര്‍ന്നുകൊടുക്കുന്നവരെ  ഒരുകാലം മുമ്പുവരെ നമ്മുടെ സിനിമയും സാഹിത്യവും രാക്ഷസരൂപം നല്‍കിത്തന്നെയാണ് ചിത്രീകരിച്ചിരുന്നത്.  ഭാഷയും ദേശവും പോലുമറിയാതെ എത്തുന്ന കുരുന്നുകള്‍ക്ക് പോലും കാവല്‍ക്കാരാകുന്ന കാവല്‍മാലാഖമാരാണവരെന്ന് പറയാന്‍ എല്ലാവരും മനപൂര്‍വ്വം മറന്നു.
    കഴിഞ്ഞ മഴക്കാലത്താണ് കാക്കക്കുഞ്ഞുങ്ങള്‍ക്ക് ആരോ കുടച്ചൂടിക്കൊടുത്ത ഫോട്ടോ ചന്ദ്രിക പ്രസിദ്ധീകരിക്കുന്നത്. അന്നുതന്നെ ചന്ദ്രികയുടെ പത്രാധിപകര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. കോഴിക്കോട് മടവൂര്‍ സ്വദേശി അബൂബക്കറിന്റെ.
    ''എന്റെ മക്കളാണ് ആ കാക്കക്കുട്ടികള്‍ക്ക് കുട ചൂടി കൊടുത്തത്.''
    കുട്ടികളുടെ പേര് ചോദിച്ചപ്പോള്‍ അബൂബക്കര്‍ പറഞ്ഞു, ''ലിമിനേഷും അഖിലും.''
    നല്ല കുടുംബത്തില്‍ വളരുന്ന കുട്ടികള്‍ക്കേ ഇത്തരമൊരു നല്ല മനസ്സുണ്ടാകൂ എന്ന് ആ ഫോട്ടോ കണ്ടവരെല്ലാം മനസ്സില്‍ പറഞ്ഞു. അതേ നല്ല കുടുംബത്തില്‍ വളരുന്ന കുട്ടികളായിരുന്നു അവര്‍. നല്ല മാതാപിതാക്കളുടെ തണലില്‍ വളരുന്നവര്‍. കോഴിക്കോട്ടെ കുട്ടികളുടെ വീട്ടിലെ അന്തേവാസികള്‍. അവരുടെ കാവല്‍ക്കാരനായിരുന്നു ചന്ദ്രികയിലേക്ക് വിളിച്ച് അതെന്റെ മക്കളാണെന്ന് അഭിമാനത്തോടെ പറഞ്ഞ അബൂബക്കര്‍.
    കഴിഞ്ഞ പത്തുവര്‍ഷത്തിലധിമായി അബൂബക്കര്‍ ഈ കുട്ടികള്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട്. വെള്ളിമാടുകുന്നിലെ കുട്ടികളുടെ വീട്ടിലെത്തിയിട്ട് നാലുവര്‍ഷവും. ഈ കുട്ടികള്‍ക്കൊപ്പം ജീവിക്കാനായതിന്റെ സന്തോഷം മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സുനിറയെ.
    ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൈമാറുന്ന കുട്ടികളെ സംരക്ഷിക്കുകയെന്നത് കെയര്‍ടേക്കറായി ജോലി ചെയ്യുന്ന ഒരാളുടെ ഉത്തരവാദിത്വമാണ്. അത് ഭംഗിയായി ചെയ്യുക. കുട്ടികളെ മാനസികമായും ശാരീരികമായും വേദനിപ്പിക്കാതിരിക്കുക. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണെങ്കിലും കുട്ടികള്‍ക്ക് വികൃതിയുണ്ടാകും. അത്തരം കുട്ടികള്‍ കാണിക്കുന്ന വികൃതികളും അനുസരണക്കേടുകളും മാത്രമേ ഓരോരോ പ്രായത്തിലും ഇവിടെയുള്ള കുട്ടികള്‍ക്കുമുള്ളൂ. അത് മനസ്സിലാക്കി അവരോട് പെരുമാറിയാല്‍ മാത്രം മതി അവര്‍ ജീവിത്തില്‍ ശരിയായ ദിശയിലെത്തിച്ചേരാനെന്ന് ഉറപ്പിച്ചു പറയുന്നു അബൂബക്കര്‍.
    5 വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള ആണ്‍കുട്ടികളുടെ സംരക്ഷണ ചുമതലയാണ് അബൂബക്കറിന്. അബൂബക്കറടക്കം 7 പേര്‍ക്കാണ് ഇവിടെ കുട്ടികളുടെ സംരക്ഷണ ചുമതലയുള്ളത്. 18 വയസ്സായാല്‍ ആണ്‍കുട്ടികളെ തലശേരിയിലെ ആഫ്റ്റര്‍ കെയര്‍ഹോമിലേക്ക് മാറ്റും. ആണ്‍കുട്ടികളെ ആ പ്രായത്തിലും നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറയുന്നു അബൂബക്കര്‍. തെറ്റിലേക്ക് വഴുതി വീഴാന്‍ സാധ്യതയുള്ള പ്രായം അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ആ പ്രായത്തില്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് മാറ്റുമ്പോള്‍ അവരുടെ മേലുള്ള കടിഞ്ഞാണ്‍ പെട്ടെന്ന് നഷ്ടമാകുകയാണ്. അത് കുട്ടികളെ സംബന്ധിച്ചിടത്തോളം ദോഷം തന്നെയാണ്. തലശ്ശേരിയിലെ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ കെയര്‍ടേക്കറും ആയയും പാചകക്കാരനും വാര്‍ഡനും എല്ലാം ഒരാള്‍ മാത്രമെന്ന സര്‍ക്കാര്‍ തീരുമാനവും കാര്യങ്ങള്‍ ചിലപ്പോള്‍ വഷളാക്കുന്നുവെന്ന് അബൂബക്കര്‍ പറയുന്നു.
    തെരുവില്‍ സംശയാസ്പദമായ നിലയില്‍ അലഞ്ഞുതിരിയുന്ന കുട്ടികളെ കണ്ടെത്തി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോ പോലീസോ സന്നദ്ധ സംഘടനകളോ ജുവനൈല്‍ ഹോമില്‍ എത്തിക്കുന്നതോടെ കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഈ കാവല്‍ക്കാര്‍ക്കാണ്. ഭാഷയറിയാത്ത കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവരെ മാതാപിതാക്കളെ  കണ്ടെത്താന്‍ സഹായിക്കണം. ഭാഷയറിയുന്നവരാണെങ്കില്‍ വീടുവിട്ടിറങ്ങാനിടയായ സാഹചര്യം അറിയണം. വളര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മാതാപിതാക്കള്‍  കൊണ്ടുവന്നാക്കിയ കുട്ടികള്‍ക്ക് വീടുവിട്ടു നില്‍ക്കുന്നതിന്റെ സങ്കടങ്ങളില്ലാതെ നോക്കണം. വിദ്യാഭ്യാസം നല്‍കണം, ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന് ശ്രദ്ധിക്കണം, ദുശ്ശീലങ്ങളില്‍പ്പെട്ട് വഴി തെറ്റാതെ നോക്കണം ഈ കാവല്‍ക്കാരന്റെ ഉത്തരവാദിത്വങ്ങള്‍ പലതാണ്.
    കുട്ടികളിലെ സര്‍ഗവാസനകളെ വളര്‍ത്തിക്കൊണ്ടുവരാനും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് അബൂബക്കര്‍. കാക്കക്കുട്ടികള്‍ക്ക് കുട ചൂടിക്കൊടുത്ത ലിമിനേഷിന്റെയും അഖിലിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ ചുമര്‍മാഗസിന്‍ പ്രവേശന കവാടത്തില്‍ തന്നെ കാണാം. പേര് കിളിക്കൂട് എന്നുതന്നെ... ഒരു കിളിക്കൂടിന്റെ മാതൃകയും തയ്യാറാക്കി അതില്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ജുവനൈല്‍ ഹോം പരിസരത്തെ 27 ഏക്കറില്‍ പക്ഷിനീരീക്ഷണത്തിനായി കുട്ടികളെ നിയോഗിച്ചിരുന്നു. നീരീക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയ പൂത്താക്കിരിയെ അവര്‍ തങ്ങളുടെ ഏരിയയിലെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചിരിക്കുന്നു ഈ ചുമര്‍മാഗസിനിലൂടെ. നല്ല കലാകാരന്മാരുമാണ് ഇവരില്‍ പലരും. പരസ്പരം അവര്‍ വരച്ച ഛായാചിത്രങ്ങളും ചുമര്‍മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗിന്റെ ജീവചരിത്രവും വായിക്കാം ആ മാഗസിനില്‍... അതിങ്ങനെയാണ് തുടങ്ങുന്നത്, 11-ാം വയസ്സില്‍  സെവന്‍ ബെര്‍ഗെനിന്‍യാന്‍ പ്രൊവിലി എന്നയാള്‍ നടത്തിയിരുന്ന കുട്ടികള്‍ക്കായുള്ള കെയര്‍ഹോമില്‍ അന്തേവാസിയായിരുന്നു വാന്‍ഗോഗ്....' ഈ കുട്ടികളുടെ ഉള്ളില്‍ പ്രത്യാശയുടെ കിരണങ്ങളെ, പുതിയ പ്രതീക്ഷകളെ നാളെയെ കുറിച്ചുള്ള സ്വപ്നങ്ങളെ കൃത്യമായി വരച്ചിടാന്‍ ഈ സൂക്ഷിപ്പുകാരന് സാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ചുമര്‍ മാഗസിന്‍...
    നല്ലൊരു കോല്‍ക്കളി ടീമിനെക്കൂടി ഇവരുടെ ഇടയില്‍ നിന്ന് വാര്‍ത്തെടുത്തിട്ടുണ്ട് അബൂബക്കര്‍. കഴിഞ്ഞ   വര്‍ഷം മലപ്പുറത്ത് നടന്ന സാമൂഹ്യ നീതി ദിനത്തില്‍ വിജയികളായതും അബൂബക്കറിന്റെ ശിഷ്യന്മാരായ പ്രിയ മക്കള്‍ തന്നെ. കഴിഞ്ഞില്ല, ജുവനൈല്‍ ഹോമില്‍ ക്യാമ്പിന് വന്ന 18 വയസ്സിന് മുകളിലുള്ളവരുടെ 'ടീമിനെ ഫുട്‌ബോളിനെ തോല്‍പ്പിച്ചു ഇവിടെ കാല്‍പ്പന്ത് തട്ടി നടക്കുന്ന കുട്ടിപ്പട്ടാളങ്ങള്‍... കുട്ടികളല്ലേ, ഒരു സൗഹൃദമത്സരം നടത്തിക്കളയാം എന്നായിരുന്നു അതിഥികളുടെ മനസ്സില്‍. തോറ്റുതുന്നംപാടി നില്‍ക്കുന്ന അവരെ ക്രിക്കറ്റ് മത്സരത്തിന് കൂടി ക്ഷണിച്ചപ്പോള്‍, അയ്യോ ഞങ്ങളില്ലേയെന്ന് അവര്‍, അബൂബക്കര്‍ ചിരിക്കുന്നു.
    പലരേയും തെരുവില്‍ നിന്ന് കിട്ടുമ്പോഴേക്കും പത്തും പന്ത്രണ്ടും വയസ്സ് കുറഞ്ഞത് ആയിട്ടുണ്ടാകും. ജുവനൈല്‍ ഹോം പരിസരത്തുതന്നെയുള്ള സ്‌കൂളില്‍ ഏഴാംക്ലാസ് പാസ്സാകുമ്പോഴേക്കും പലരും മുതിര്‍ന്ന പയ്യന്മാരായിട്ടുണ്ടാകും. പിന്നെ തുടര്‍ പഠനത്തിന് പുറത്തു പോകാന്‍ അവര്‍ മടിക്കും. കുട്ടികളുടെ ഭാവി ജീവിതത്തിന് ഇത് വലിയ വില്ലനാകാറുണ്ടെന്ന് അബൂബക്കര്‍ പറയുന്നു.
ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ജോലിയുള്ള ശ്രീലേഷ് ഇപ്പോഴും തന്നെ കാണാന്‍ വരാറുണ്ടെന്ന് പറയുമ്പോള്‍ അബൂബക്കറിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ പൂത്തിരികള്‍...
    ജാതി, വികലാഗ സംവരണം പോലെ ഇത്തരം കുട്ടികള്‍ക്കും ജോലിക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് അബൂബക്കറിന്റെ പക്ഷം. ഏക്കറു കണക്കിനുള്ള പരിസരത്തെ ചക്ക, പുളി പോലുള്ള സീസണ്‍  വിഭവങ്ങളെങ്കിലും സംസ്‌കരിച്ച് നല്ല ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള അനുമതി ലഭിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് അതൊരു വരുമാന മാര്‍ഗമാകുമായിരുന്നുവെന്നും അബൂബക്കര്‍ പറയുന്നു. സര്‍ക്കാര്‍ ഫണ്ടിന് കാത്തുനില്‍ക്കുന്നതില്‍ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കുട്ടികളുടെ കാര്യങ്ങള്‍ ഫണ്ട് കിട്ടാത്തതുകൊണ്ട് മുടങ്ങരുതെന്നും അബൂബക്കറിന് നിര്‍ബന്ധമുണ്ട്.
    കുട്ടികള്‍ ചാടിപ്പോയാല്‍ എല്ലാവരും കെയര്‍ ടേക്കര്‍മാരെയാണ് കുറ്റപ്പെടുത്താറ്. അത്തരം സംഭവങ്ങളെന്തെങ്കിലുമുണ്ടായാല്‍ മാത്രമാണ് മാധ്യമങ്ങളെയും ഈ വഴിക്ക് കാണാറ്. കുട്ടികളുടെ ചുമര്‍മാഗസിനിന്റെ പ്രകാശനത്തിന് ക്ഷണിച്ചിട്ട് ആകെയുണ്ടായ മാധ്യമസാന്നിധ്യം ചന്ദ്രിക മാത്രമാണ്. സുരക്ഷയെ കുറിച്ചാണ് എല്ലാവരും പറയുക. അതിനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് ഞങ്ങളല്ല. ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ അത് സാധ്യവുമല്ല. പിന്നെ സുരക്ഷയുടെ പേരും പറഞ്ഞ് ഈ കുട്ടികളെ ജയിലിലടയ്ക്കാന്‍ അതും ഞാന്‍ സമ്മതിക്കില്ല.. അവര്‍ സ്വാതന്ത്ര്യവും സ്‌നേഹവും അറിഞ്ഞുതന്നെ വളരണം... അവിചാരിതമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി സ്ഥാപനത്തിനും ഇവിടത്തെ ജോലിക്കാര്‍ക്കും മാനഹാനി ഉണ്ടാക്കുന്ന വാര്‍ത്തകള്‍ മാത്രമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. അത് കുട്ടികള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഞങ്ങളെപ്പോലുള്ളവരുടെ വീര്യം തകര്‍ക്കാനാണ് കാരണമാകുക. ദയവുചെയ്ത് അത്തരം വിലയില്ലാത്ത വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതി മാധ്യമങ്ങള്‍ ഒഴിവാക്കണം... അബൂബക്കര്‍ പറഞ്ഞുനിര്‍ത്തി...
   വിദ്യാഭ്യാസ അവകാശത്തിനായി കേരളത്തിലെത്തപ്പെട്ട ഉത്തരേന്ത്യയിലെ കുട്ടികളുടെ മനുഷ്യാവകാശത്തിനായി മാധ്യമങ്ങള്‍ ഒച്ചപ്പാടുണ്ടാക്കിയത് കുറച്ചൊന്നുമല്ല ഈ സ്ഥാപനത്തേയും ഇവിടുത്തെ അന്തേവാസികളെയും വിഷമിപ്പിച്ചത്. സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘനടനകളുടെ അനാഥശാലകള്‍ മാത്രമല്ല, സര്‍ക്കാരിന് കീഴിലെ ഈ തണല്‍ക്കൂട് പോലും സംശയത്തിന് നിഴലിലായി. ഇത്തരത്തിലുള്ള ആശ്രയകേന്ദ്രങ്ങളുടെ നന്മയെ അല്‍പം പോലും പരിഗണിക്കാതെ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ വാര്‍ത്തകളാവേണ്ടതില്ലാത്ത സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി ഭാഷയും ദേശവുമറിയാതെ വന്നുപെട്ട കുട്ടികളെ ദ്രോഹിക്കുന്നത് എന്ന അബൂബക്കറിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് കേരളത്തിലെ ദൃശ്യ-അച്ചടി-സോഷ്യല്‍ മാധ്യമങ്ങളാണ്....

ഇന്നിനി എന്ത് പലഹാരമാണ് ഉണ്ടാക്കുക?

ഇന്നിപ്പോ എന്ത് പലഹാരണ്ടാക്ക?

നോമ്പ് തുടങ്ങിയേപ്പിന്നെ, അത്താഴത്തിനെണീറ്റാപ്പിന്നെ ചിന്ത വേറൊന്നുമില്ല...

എന്തൊക്കെയോ കാട്ടിക്കൂട്ടി മൂപ്പരും മക്കളും നോമ്പ് തുറക്കുമ്പം, കുറ്റൊന്നും പറയാതെ അതു തിന്നുകഴിഞ്ഞാ അത്താഴാവുന്നവരെ പിന്നെ ചിന്തയില്ല. ചിന്തിക്കാനെവിടെയാ പറ്റുന്നേ... പാത്രം ഒക്കെ കഴുകി, അടുക്കള വൃത്തിയാക്കുമ്പോഴേക്കും എവിടേലും ഒന്നു കിടന്നാ മതിയാവുന്നാവും മനസ്സില്‍.

മൂപ്പരും കണക്കാ... മക്കളും കണക്കാ... സമൂസയും പഴം നിറച്ചതും മുട്ട മറിച്ചതും ഒക്കെയാക്കിയാലും ചോദിക്കും, ഉന്നക്കായും കട്‌ലറ്റും ഉണ്ടാക്കിക്കൂടായിരുന്നോന്ന്... സമൂസാന്ന് പറഞ്ഞാ, തൊള്ളേല്ക്ക് ഇടാന്‍ ഇത്തിരിയേ ഉള്ളുവെങ്കിലും, തിന്നാന്‍ രസണ്ടെങ്കിലും അത് ഉണ്ടാക്കാനുള്ള നയിപ്പ് എത്രയാന്ന് ഓര്‍ക്കറിയില്ലല്ലോ... ആദ്യം ഇറച്ചി വേവിക്കണം. കുറച്ചു വലിയ കഷ്ണാണെങ്കില്‍ മിക്‌സിയിലടിക്കണം. ഉള്ളിയരിയണം, അതിലേക്ക് വേണ്ട പച്ചമുളക്, ഇഞ്ചി, വെള്ളുള്ളി, മല്ലിച്ചപ്പ് എല്ലാം റെഡിയാക്കണം. പിന്നെ അത് വാട്ടണം... മിക്‌സിയിലടിച്ചുവെച്ച ഇറച്ചി ഇതിലേക്ക് കൂട്ടിയോജിപ്പിക്കണം. അതിലേക്കുള്ള മൈദ കുഴക്കണം, ഉരുളയാക്കി പരത്തി നാലു കഷ്ണങ്ങളാക്കി മുറിച്ച് കുമ്പിള് കുത്തി അതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച കൂട്ട് നിറച്ച് മടക്കി ഒട്ടിക്കണം. പിന്നെ അത് പൊരിച്ചെടുക്കണം...

ഇതൊക്കെ ഉണ്ടാക്കിയാ മാത്രം മതിയോ. ബാങ്ക് കൊടുക്കുമ്പോഴേക്ക് എല്ലാം പാത്രത്തിലാക്കി മേശപ്പുറത്ത് എത്തിക്കണ്ടേ.. എന്നാലോ, ആയിലേ.. ആയിലേ എന്ന് ചോദിക്കല്ലാതെ ഒരിത്തിരി നാരങ്ങാവെള്ളമെങ്കിലും കലക്കി തന്നൂടെ മൂപ്പര്‍ക്ക്... ആ ഫ്രൂട്‌സെങ്കിലും ഒന്ന് കഴുകി തന്നൂടെ.. നോമ്പ് പിടിച്ച് തട്ടിപ്പെടയ്ക്കണം.. വിറകടുപ്പും ഗ്യാസും ഇന്‍ഡക്ഷന്‍ കുക്കറും മിക്‌സിയും ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം... ഞാനൊരാളും ഇനിക്ക് രണ്ട് കൈയും അല്ലേ ഉള്ളൂ...

അതിനിടയ്ക്ക് അസറ് നിസ്‌കാരം പ്രഭുദേവയുടെ ഡാന്‍സ് പോലെ ഒരു കലാപരിപാടി.. ളുഹര്‍ ബാങ്ക് കൊടുക്കാന്‍ നേരല്ലാതെ നിസ്‌കരിച്ച് ഇറങ്ങിയതാ അടുക്കളലേക്ക്. തിരുമ്പലും തുടയ്ക്കലും കുളിയും കഴിയുമ്പോഴേക്ക് തന്നെ ളുഹര്‍ ബാങ്ക് കൊടുക്കും. നോമ്പല്ലെങ്കില്‍ ളുഹര്‍ കൊടുക്കുമ്പോഴേക്കും പണികളൊക്കെ കഴിഞ്ഞിരുന്നു... ഉച്ചയ്ക്ക് ശേഷം ഖുര്‍ആന്‍ ഓതാനുള്ള സമയമൊക്കെ കിട്ടിയിരുന്നു. പക്ഷേ നോമ്പായെ പിന്നെ ഒന്നിനും സമയം കിട്ടുന്നില്ല...

ചെറിയ നോമ്പ് തുറ കഴിഞ്ഞ് മേശപ്പുറത്തുള്ള പാത്രങ്ങളൊക്കെ അടുക്കളയില്‍ കൊണ്ടുവെച്ച് മേശ വൃത്തിയാക്കുമ്പോഴേക്കും മൂപ്പരും മക്കളും നിസ്‌കരിച്ച് വന്നിട്ടുണ്ടാകും. എങ്ങനെയോ മഗ്‌രിബ് നമസ്‌കരിച്ച് ഒരൊറ്റ ഓട്ടമാണ് അടുക്കളയിലേക്ക്.. നോമ്പായെ പിന്നെ മഗ്‌രിബിന് ശേഷം സുന്നത്ത് നിസ്‌കരിക്കാന്‍ പറ്റിയിട്ടില്ല...

അരിപ്പത്തിരി ചുട്ടാല്‍ പറയും അരച്ച്ചുട്ട പത്തിരിയായിരുന്നു വേണ്ടിയിരുന്നത്. മീന്‍ മുളകിട്ടാല്‍ പറയും അതിന് പറ്റിയത് പുട്ടായിരുന്നൂന്ന്. ഹോ, നോമ്പ് എങ്ങനേലും ഒന്ന് കഴിഞ്ഞു കിട്ടിയാ മതിയായിരുന്നു.. അല്ലാത്ത സമയത്ത് എന്ത് ഉണ്ടാക്കിയാലും കുറ്റം പറയാതെ തിന്നുപോകുമായിരുന്നു. ഇപ്പോ പറയും നോമ്പ് പിടിക്കുന്നതാണെന്ന് നിനക്കറിയില്ലേ.. വേണ്ടത് എന്താന്ന് വെച്ചാല്‍ മനസ്സറിഞ്ഞ് ഒന്ന് ഉണ്ടാക്കി തന്നൂടെയെന്ന്. ഞാനും നോമ്പും പിടിച്ചാ ഇങ്ങനെയൊക്കെ ഉണ്ടാക്കുന്നതെന്ന് ആരും ചിന്തിക്കുന്നില്ലല്ലോ...

കാരക്കന്റെ ചീള് തിന്ന് നോമ്പ് മുറിക്കാന്‍ പഠിപ്പിച്ച പ്രവാചകന്റെ അനുയായികളെ ആരാണ് സമൂസയും ഇറച്ചി കേക്കും ഉണ്ടാക്കാന്‍ പഠിപ്പിച്ചത്? നോമ്പ് തുറക്കാന്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ നിര്‍ബന്ധമാണെന്ന് ഖുര്‍ആന്റെ ഏത് അധ്യായത്തിലാണ് പറഞ്ഞുവെച്ചത്? നോമ്പ് പിടിച്ച് കാലിയായ വയറ്റിലേക്ക് ഇതൊക്കെ കൂടി ചെന്നാല്‍ പ്രശ്‌നാണെന്ന് മനസ്സിലാക്കണമെന്ന് കഴിഞ്ഞ തവണത്തെ നോമ്പ് കഴിഞ്ഞ് ചെക്കപ്പിന് ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞതാ... കാലിയായ വയറിലേക്ക് ഈ എണ്ണപ്പലഹാരങ്ങള്‍ ചെല്ലാന്‍ പാടില്ലത്രെ. വെള്ളമോ ജ്യൂസോ മറ്റോ കുടിക്കാനേ പാടൂള്ളൂന്നും അന്ന് ഡോക്ടറ് പറഞ്ഞതാ... പക്ഷേ, ഈ നോമ്പിനെങ്കിലും നന്നാവൂന്ന് കരുതി... അതും ഇല്ല...

നോമ്പ് തുറക്കുന്ന നേരം എല്ലാ വിഭവങ്ങളും കാണണം, എല്ലാം ഒരുക്കണം, ബാക്കിയാവല്ലോന്നു കരുതി തിന്നുതിന്ന് നോമ്പ് കഴിയുമ്പോഴേക്ക് ഇന്നെ ഡോക്ടറെ കാണിക്കേണ്ടിവരേന്ന് ഇനിക്ക് പേടിതുടങ്ങിയിട്ടുണ്ട്.
ശരീരത്തിന് കേടാണ്ന്ന് മാത്രാണോ പ്രശ്‌നം. എന്താ സാധനത്തിന്റെയൊക്കെ വെല? നോമ്പായാ ചെലവുള്ള പഞ്ചസാരന്റെയും വെളിച്ചെണ്ണന്റെയും ഉള്ളിന്റെം ഒക്കെ വെല കേട്ടാ തലകറങ്ങും... ബാക്കി ഒരുറുപ്പികയോ രണ്ടുറുപ്പികയോ ഉണ്ടായ, മല്ലിചപ്പും പൊതീനയും ഒക്കെ എത്രയോ വാങ്ങീക്കിണ്. ഇന്നലെ റസാക്കാ പറയാ രണ്ടുറുപ്പികക്ക് മല്ലിച്ചപ്പ് തന്നാ മൊതലാകൂലാന്ന്.. ന്നാലും ഈ കൊശിയാക്കല് നോമ്പിനല്ലെള്ളൂന്നു ഓര്‍ത്തു സമാധാനിക്ക ഞാന്‍.

ഇന്നലെ നോമ്പ് തുറക്കുമ്പം മൂപ്പര് മക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് കേട്ടു, ഗള്‍ഫിലൊക്കെ ഏറ്റവും കൂടുതല്‍ സാധനം ചെലവാകുന്ന മാസം നോമ്പിന്റെ മാസമാണെന്ന് പത്രത്തില് വാര്‍ത്ത കണ്ടെന്ന്. നോമ്പിന് കണക്കാക്കി സാധനങ്ങളൊക്കെ നേരത്തെ തന്നെ സ്റ്റോക്ക് ചെയ്യൂന്ന്... ഇവിടെ നമ്മുടെ നാട്ടില് നോമ്പിന് കണക്കാക്കി സാധനങ്ങള് സ്റ്റോക്ക് ചെയ്യും. വെല കൂട്ടും ചെയ്യും...

അല്ലേലും ഗള്‍ഫ് തന്നെയാ പ്രശ്‌നം. അവിടുന്നല്ലേ ഇങ്ങനത്തെ ആചാരങ്ങളൊക്കെ വന്നേ... പുയ്യാപ്ലമാരെ ഗള്‍ഫില്‍ പറഞ്ഞയച്ചതാണ് കൊഴപ്പായത്. അവിടെ നോമ്പ് തുറക്കുമ്പോ ഇങ്ങനെയൊക്കെയുണ്ടാകുമത്രെ... നാട്ടിലെത്തിയപ്പോ പിന്നെ അങ്ങനെയൊക്കെ വേണെന്ന് നിര്‍ബന്ധായി. അല്ലാതെ കല്യാണം കഴിഞ്ഞ ഉടനെയൊക്കെയുള്ള നോമ്പിനൊന്നും പലഹാരൊന്നും ഉണ്ടാക്കിയിട്ടില്ല.. നാരങ്ങവെള്ളവും കാരക്കയും തരിയും കുടിച്ച് നിസ്‌കാരം. പിന്നെ വലിയ തുറ. 'നോമ്പുതുറ'യുള്ള ദിവസം മാത്രം എന്തെങ്കിലുമൊക്കെ പലഹാരം.. ഇപ്പോ ടിവിലൊക്കെ കാണിക്കണ കിളിയും കിളിക്കൂടും പണസഞ്ചിയും ഒന്നും അന്നത്തെ പലഹാരല്ല. ബ്രെഡ് വാട്ടും സമൂസയുണ്ടാക്കും പഴം നിറയ്ക്കുകയോ പൊരിക്കുകയോ ചെയ്യും. പിന്നെ മുട്ട മറിയ്ക്കും.... ഇന്നിപ്പോ കട്‌ലെറ്റ്, ചിക്കന്‍ റോള്‍... ന്റമ്മേ...

വെറുതെ ഇന്നെ ഇങ്ങള് കരയിപ്പിക്കും. കൊളസ്‌ട്രോളും ഷുഗറും പ്രഷറും ഇങ്ങനെ പോയാല്‍ കൂടും ട്ടോ ന്ന് പറഞ്ഞ് മൂപ്പരെ ഒരു വിധം ഞാന്‍ പാട്ടിലാക്കിയിട്ടുണ്ട്. നാളെ മുതല്‍ നോമ്പ് തുറക്കാന്‍ ഫ്രൂട്‌സും കാരക്കയും മാത്രം മതിന്ന് സമ്മതിച്ചിട്ടുണ്ട് മൂപ്പര്. അത്രയും സമാധാനം...

ന്നാലും നോമ്പു തുറക്കാന്‍ നേരം എങ്ങനാ എന്തേലും മൂന്ന് പലഹാരെങ്കിലും ഇല്ലാതെ ശരിയാവ. ഫ്രൂട്‌സ് മാത്രം തിന്ന് നോമ്പ് തുറന്നാ നോമ്പ് തുറന്ന്ന്ന് അങ്ങോട്ട് തോന്നില്ല.
മൂപ്പര്‍ക്ക് കൊടുക്കണ്ടാന്ന്‌ല്ലേയുള്ളൂ,,

നാളെ ഇപ്പം എന്തൊക്കെ പലഹാരാണ്ടാക്കാ...

പാതിവഴിയില്‍ ഇറങ്ങി നടക്കുന്നവര്‍

പരസ്പരം പൊരുത്തമുള്ള സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നതാണ് കുടുംബം. എന്തിന്റെ പേരിലായാലും പൊരുത്തമില്ലെങ്കില്‍പ്പിന്നെ ഒരുമിച്ച് ജീവിക്കേണ്ടതുണ്ടോ- കുടുംബത്തെ സംബന്ധിച്ച് ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വലിയ ചോദ്യമിതാണ്. മുമ്പും പൊരുത്തമില്ലാത്തവര്‍ ഒരുമിച്ച് ജീവിച്ചിരുന്നു, അന്ന് എന്തൊക്കെയോ വിട്ടുവീഴ്ചകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. മറ്റ് പലര്‍ക്കുംവേണ്ടി ദമ്പതിമാര്‍ പലതും സഹിച്ചിരുന്നു. പരസ്പരം കുറവുകളും കുറ്റങ്ങളും മനസ്സിലാക്കിയിരുന്നു. ഒഴിവാക്കപ്പെടുമെന്ന, മൊഴിചൊല്ലപ്പെടുമെന്ന ഭീതി ഒരുകാലം മുമ്പുവരെ പെണ്‍സമൂഹത്തെ വലച്ചിരുന്നു. ഒഴിവാക്കപ്പെടുന്നതിലുള്ള ഭീതിയല്ല, അതിനുശേഷമുള്ള ജീവിതമെങ്ങനെ എന്നതായിരുന്നു യാഥാര്‍ത്ഥ്യത്തില്‍ അവളുടെ ഭീതി. വീടുനിറച്ചുമുള്ള സഹോദരങ്ങളുടെ വയറുനിറക്കാന്‍ പാടുപെടുന്ന ബാപ്പായുടെ അടുത്തേക്ക് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി എങ്ങനെ കയറി ചെല്ലും? വീടിന്റെ നാലുചുവരുകളല്ലാതെ, ലോകം തിരിയാത്ത താനെങ്ങനെ തന്റെ മക്കളെ അന്നം നല്‍കി വളര്‍ത്തും. പഠിപ്പില്ല, ഒരു തൊഴിലറിയില്ല. ആകെ അറിയുന്നത് വീട്ടുജോലി മാത്രം. അതിന് തറവാടിത്തം സമ്മതിക്കുന്നില്ല. ഇതായിരുന്നു ഒരുകാലം മുമ്പുവരെ അവളുടെ ജീവിതാവസ്ഥകള്‍.

കുടുംബകോടതികളില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ പഴയ തലമുറകളെ അസ്വസ്ഥപ്പെടുത്തുന്നത് അതുകൊണ്ടുതന്നെയാണ്. ഒരുകാലത്ത് വിവാഹമോചനമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന സ്ത്രീകള്‍ ഇന്ന് വിവാഹമോചനത്തിന് മുന്‍കൈ എടുക്കുന്നുവെന്നാണ് കുടുംബകോടതികളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാലം മാറുമ്പോള്‍ വന്ന ഈ കാഴ്ചപ്പാടുമാറ്റത്തിന്റെ കാരണമെന്തായിരിക്കും. വീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് ഉറപ്പിക്കുന്ന, പരസ്പരം കാണാതെയുള്ള വിവാഹമെന്നത് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. ജാതിയോ, മതമോ വിഷയമാകാത്ത, ഒരേ സാമ്പത്തിക ക്ലാസ്സിലുള്ള രണ്ട് ഫാമിലികള്‍ തമ്മിലാണ് ഇന്ന് വിവാഹമെന്ന കരാര്‍ ഉറപ്പിക്കുന്നത്. അതും പരസ്പരം അറിഞ്ഞ്, കൂട്ടുകാരായി, പ്രണയിച്ചുള്ള വിവാഹം. എങ്കില്‍ പോലും എവിടെയാണ് പാളിച്ചകള്‍ പറ്റുന്നത്.

വിവാഹമോചനത്തിന് സ്ത്രീകള്‍ മുന്‍കൈ എടുക്കുന്നുണ്ടെങ്കില്‍ അതിനു പ്രധാന കാരണം അവള്‍ ആര്‍ജ്ജിച്ചെടുത്ത സാമ്പത്തിക സുരക്ഷിതത്വമാണ്. ജോലി ചെയ്ത് മക്കളെ പോറ്റാന്‍ തന്നെക്കൊണ്ട് സാധിക്കുമെന്ന ആത്മവിശ്വാസം, മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാന്‍ കഴിയുമെന്ന ചങ്കുറപ്പ്. അവളിന്ന് വിദ്യാസമ്പന്നയാണ്. അത് ജീവിതത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകളെ മാറ്റിയിരിക്കുന്നു. പക്ഷേ, പുരുഷന്റെ കാഴ്ചപ്പാടുകള്‍ ഒട്ടും മാറിയിട്ടുമില്ല. ഇരുട്ടും മുമ്പ് വീട് എത്തണമെന്ന ധൃതിയിലല്ല ഇന്ന് അവളുടെ ജീവിതം. പഠനാവശ്യങ്ങളും ജോലിയും എല്ലാം അവളുടെ ജീവിതചക്രത്തെ മാറ്റിയിരിക്കുന്നു. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ അവനെക്കൊണ്ട് സാധിക്കുന്നില്ല. മുമ്പ് വിട്ടുവീഴ്ചകള്‍ പെണ്ണിന്റെ ഡിക്ഷ്ണറിയിലെ മാത്രം വാക്കായിരുന്നു. ഇന്നത് എടുക്കപ്പെട്ടു. ഞാനായിട്ട് എന്തിന് വിട്ടുവീഴ്ച ചെയ്യണമെന്ന് അവള്‍ ചിന്തിക്കുന്നു.

മാതാപിതാക്കളുടെ ഇടപെടലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്നാണ് ഈ രംഗത്ത് പ്രവൃത്തിക്കുന്ന അഭിഭാഷകരുടെ വിലയിരുത്തല്‍. അനാവശ്യ ഉപദേശങ്ങളാണ് മാതാപിതാക്കള്‍ നല്‍കുന്നത്. മകളുടെ കൂടെ ഇഷ്ടമനുസരിച്ച് നിന്നില്ലെങ്കില്‍ അവള്‍ ജീവിതം അവസാനിപ്പിക്കുമോ എന്ന പേടിയിലാണ് രക്ഷിതാക്കള്‍.

ന്യൂ ജനറേഷന്‍ സിനിമകളിലൊന്നില്‍ വിവാഹമോചനത്തിന്റെ കാരണമായി ഭര്‍ത്താവ് പറയുന്നത്, എല്ലാ ദിവസവും ഞാന്‍ പുറത്തേക്ക് പോകുമ്പോള്‍ അവള്‍ ചോദിക്കും, എങ്ങോട്ടാ പോകുന്നത്, എപ്പോഴാ എത്തുന്നത് എന്നൊക്കെ, ഒരു ദിവസം അവള്‍ പുറത്തേക്ക് പോകുമ്പോള്‍ ഇതേ ചോദ്യം ഞാന്‍ ചോദിച്ചു. അതോടെ പ്രശ്‌നമായി എന്നാണ്. പഴയ തലമുറ എത്ര വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടും അവരുടെ തലയ്ക്കുമുകളില്‍ വിവാഹമോചനം ഡെമോക്ലിസിന്റെ വാളുപോലെ തൂങ്ങിനിന്നിരുന്നുവല്ലോ എന്ന ചിന്തയാകാം ഭര്‍ത്താവിന്റെ ചെറിയ ചെറിയ പെരുമാറ്റങ്ങള്‍ അവളെ അസ്വസ്ഥപ്പെടുത്തുന്നതിന് കാരണം.

ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലുള്ള ഭാര്യമാര്‍ മക്കളെ വളര്‍ത്തുന്നതിന്റെ പ്രശ്‌നങ്ങളെ സിംഗിള്‍ പാരന്റിംഗിന്റെ പ്രശ്‌നങ്ങളെന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ വിവാഹമോചിതരുടെ കുട്ടികളുടെ പ്രശ്‌നങ്ങളെ അതേ അളവില്‍ ആരും ചര്‍ച്ചയ്‌ക്കെടുത്ത് കണ്ടിട്ടില്ല. ''എവിടെയെങ്കിലും'' വളരാന്‍ വിധിക്കപ്പെട്ടവരാണവര്‍... കാശുണ്ടെങ്കില്‍ ബോര്‍ഡിംഗുകള്‍ മാറി മാറി, ഇല്ലെങ്കില്‍ അനാഥശാലയില്‍. അല്ലെങ്കില്‍ ഏതെങ്കിലും വീടിന്റെ ഏതെങ്കിലും കോണില്‍ ''എങ്ങനെയെങ്കിലും'' വളരാന്‍ വിധിക്കപ്പെട്ടവര്‍. ആര് മുന്‍കൈ എടുത്താലും വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ ഇരകള്‍.

പരിചയത്തിലുള്ള ഒരു കുട്ടിയെ ജോലിസ്ഥലത്തെ പയ്യനുവേണ്ടി ഒരിക്കല്‍ ആലോചിച്ചു. എനിക്കാരും പെണ്ണ് തരാന്‍ പോകുന്നില്ല എന്നായിരുന്നു അവന്റെ മറുപടി. സ്വഭാവദൂഷ്യങ്ങളൊന്നുമുള്ള പയ്യനല്ല, ചെറിയൊരു ജോലിയുമുണ്ട്. അത്യാവശ്യം പുരോഗമന ആശയവും കയ്യിലുണ്ട്. പെണ്‍കുട്ടികള്‍ പഠിക്കണം, ജോലിക്കു പോകണം എന്നൊക്കെയാണ് അവന്റെ കാഴ്ചപ്പാട്. പഠിക്കാന്‍ താത്പര്യമുള്ള ആ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ ചെറുക്കനെ അന്വേഷിക്കുന്നത് കേട്ടപ്പോള്‍ കെട്ടുന്നത് അവനാണെങ്കില്‍ ആ കുട്ടിക്ക് തുടര്‍ന്ന് പഠിക്കാലോ എന്ന ചിന്തയുമുണ്ടായിരുന്നു ആ കല്യാണാലോചനയ്ക്ക് പിന്നില്‍. രണ്ടു മൂന്നു വര്‍ഷത്തെ പരിചയമുണ്ട്. ഇടയ്ക്ക് നാട്ടില്‍ പോകും, ഉപ്പ ഗള്‍ഫില്‍ നിന്നു വന്നു. ഉമ്മാക്ക് സുഖമില്ല.. പെങ്ങള്‍ക്ക് ചില ആലോചനകള്‍ വരുന്നുണ്ട് അങ്ങനെ ചില വിശേഷങ്ങള്‍ പറയും.

നേരത്തെ സൂചിപ്പിച്ച വിവാഹമോചനത്തിന്റെ ഇരകളിലൊരാളായിരുന്നു ആ പയ്യന്‍. ഉമ്മയും ഉപ്പയും വേറെ വിവാഹം കഴിച്ചു. ബാപ്പ മൊഴിചൊല്ലുമ്പോള്‍ ഉമ്മാക്ക് 17 ഉം അവന് രണ്ടര വയസ്സും. ഉമ്മാന്റെ വീട്ടിലും ബാപ്പാന്റെ വീട്ടിലും ഹോസ്റ്റലിലും എല്ലാമായി പഠനകാലം കഴിഞ്ഞു. ജോലിയും നാട്ടില്‍ നിന്ന് ദൂരെയായതുകൊണ്ട് ഇപ്പോഴും പ്രശ്‌നമില്ല. പഠിപ്പിച്ചത് ബാപ്പയായതുകൊണ്ട് വരുമാനത്തില്‍ ഒരു ഓഹരി ബാപ്പയ്ക്ക് കൊടുക്കണം. ഉമ്മയുടെ ഭര്‍ത്താവ് മരിച്ചു പോയതുകൊണ്ട് മൂന്ന് പെങ്ങന്മാരുടെയും ഉമ്മയുടെയും കാര്യവും നോക്കണം. വിവാഹം കഴിച്ച് ഭാര്യയുമായി ഉമ്മാന്റെ അടുത്ത് നിന്നാല്‍ ബാപ്പ പഠിപ്പിച്ച കണക്ക് പറയും. ഇളയമ്മയുടെ അടുത്ത് നില്‍ക്കാന്‍ അതും പറ്റില്ല.

നമുക്ക് ചുറ്റുപാടും ഇതുപോലെ വ്യത്യസ്ത കഥകളുമായി ഒരുപാട് ജീവിതങ്ങളുണ്ട്. ഒന്നും തുറന്നുപറയാതെ നീറിനീറി കഴിയുന്നവര്‍. അവന്‍ ആണല്ലേ, എങ്ങനെയെങ്കിലും വളര്‍ന്നോളും എന്ന് ഈ പയ്യനെ കുറിച്ച് ബന്ധുക്കളും നാട്ടുകാരും പറഞ്ഞിട്ടുണ്ടാകും. എങ്ങനെയൊക്കെയോ അവന്‍ വളര്‍ന്നു. വളര്‍ച്ചയെത്തിയപ്പോള്‍, സ്വന്തം സ്വത്വം തിരിച്ചറിഞ്ഞപ്പോള്‍ ബാക്കിയായത് അവന്റെ ഒറ്റപ്പെടല്‍ മാത്രമായിരുന്നു. ഇനി പെണ്ണായാലോ... പെണ്‍കുട്ടിയുടെ കാര്യമാണ് കഷ്ടമെന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍വെക്കും നാട്ടുകാര്‍. കല്യാണം കഴിഞ്ഞാല്‍ സാരമില്ലെന്ന് പറഞ്ഞ് പരസ്പരം സമാധാനിക്കും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഉമ്മയോട് മാത്രമായി പറയാന്‍ എന്തൊക്കെ കാര്യങ്ങള്‍ അവള്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടാകും. പക്ഷേ, ഉമ്മ അത് പുതിയ ഭര്‍ത്താവിനോട് പറഞ്ഞാലോ എന്ന പേടിയില്‍ അവളതു പറഞ്ഞിട്ടുണ്ടാവില്ല. ഉമ്മയും ഉപ്പയും പുനര്‍വിവാഹിതരായതിനാല്‍ ഉമ്മയുടെ ഉമ്മയ്‌ക്കൊപ്പം ജീവിക്കേണ്ടി വന്ന കൂട്ടുകാരി പറഞ്ഞത്, എനിക്ക് ജോലിയുള്ളതിനാല്‍ അമ്മാവന്മാര്‍ക്ക് വല്യുമ്മയുടെ കാര്യം നോക്കാന്‍പോലും നേരമില്ല എന്നാണ്.

ഇത് ഒരു തലമുറ മുമ്പത്തെ വിവാഹമോചനത്തിന്റെയും പുനര്‍വിവാഹത്തിന്റെയും ഇരകള്‍. പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പരസ്പരം മനസ്സിലാക്കുന്നതിന് മുമ്പുതന്നെ വഴക്കിട്ട് വഴിപിരിഞ്ഞുപോകുന്നു നമ്മുടെ ദാമ്പത്യങ്ങള്‍.

പുതിയ തലമുറയ്ക്ക് വിവാഹമോചനം നേടിയാലും പുനര്‍വിവാഹത്തില്‍ താത്പര്യമില്ല. ആഴ്ചകളെയോ, മാസങ്ങളെയോ രണ്ടായി പകുത്ത് കുഞ്ഞുങ്ങളെയും പങ്കുവെക്കുന്നു അവര്‍. മാതാപിതാക്കളുടെ സാമീപ്യം ആഗ്രഹിക്കുന്ന കുട്ടി പിതാവിനടുത്തെത്തുമ്പോള്‍ മാതാവിന്റെ കുറ്റങ്ങളും മാതാവിന്റെ അടുത്ത് നിന്ന് പിതാവിന്റെ കുറ്റങ്ങളും കേള്‍ക്കുന്നു. കുഞ്ഞിനെ തനിക്കനുകൂലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കിലും ഫലത്തില്‍ കുട്ടി രണ്ടുപേരെയും വെറുക്കുന്നു. വെറുപ്പ് പിന്നെ ശത്രുതയായി മാറും. ശത്രുവിനെ നശിപ്പിക്കുകയാകും പിന്നെ അവന്റെ/അവളുടെ ലക്ഷ്യം. അതിനായുള്ള വഴികള്‍ അവനെ/അവളെ തേടി എത്തും. ഇല്ലെങ്കില്‍ വഴികള്‍ തിരഞ്ഞ് അവന്‍/അവള്‍ പോകും. തീവ്രവാദങ്ങളും പീഡനങ്ങളും ഇനിയും വാര്‍ത്തകളില്‍ നിറയും. കാണാതാകുന്ന കുട്ടികളില്‍ രേഖപ്പെടുത്താതെ പോകുന്ന കണക്കുകളില്‍ അവനും/അവളും പെടും. പരസ്പരം ഒന്നിച്ചിരുന്നു സംസാരിക്കാന്‍ മനസ്സുവെച്ചാല്‍ തീരാത്ത പ്രശ്‌നങ്ങളൊന്നും നിങ്ങള്‍ക്കിടയിലില്ലെന്ന് അറിയുക. വിവാഹത്തില്‍ നിന്നുള്ള മോചനത്തിനായി കോടതി കയറും മുമ്പ് ഈ കുഞ്ഞുമുഖങ്ങളെയെങ്കിലും മനസ്സിലോര്‍മ്മിക്കുക.

അമ്മത്താരാട്ടിലെ ദാഗിയമ്മയും വാവാച്ചിയും


http://www.mediaonetv.in/news/33318/sat-07262014-1448

“ഞാന്‍ ആയയല്ല, വാവയെന്നെ വിളിക്കുന്നത് അമ്മച്ചിയെന്നാണ്. ദയവുചെയ്ത് ആയയെന്ന് എഴുതിയും പറഞ്ഞും നിങ്ങള്‍ ഞങ്ങളുടെ ബന്ധത്തില്‍ അകലം സൃഷ്ടിക്കാന്‍ ശ്രമിക്കരുത്. ആയയ്ക്കും അമ്മയ്ക്കും വ്യത്യാസമുണ്ട്. ആയ താന്‍ ചെയ്യേണ്ട ജോലികള്‍ തീര്‍ത്ത് കുഞ്ഞിനടുത്ത് നിന്ന് മാറിനില്‍ക്കും, എന്നാല്‍ അമ്മ അങ്ങനെയല്ല, ഉണ്ണാതെ ഉറങ്ങാതെ തന്‍റെ കുഞ്ഞിനരികില്‍ പ്രാര്‍ത്ഥനയോടെ കണ്ണിമ ചിമ്മാതെ കാത്തിരിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി എന്‍റെ വാവയ്ക്കൊപ്പം ഞാനുണ്ട്. എനിക്കൊപ്പം എന്‍റെ വാവയും. ഇനിയുള്ള കാലവും അത് അങ്ങനെ തന്നെയായിരിക്കണമെന്നാണ് പ്രാര്‍ത്ഥന. ഇനി ഞങ്ങളെ തമ്മില്‍ അകറ്റരുതെന്ന ഒറ്റ അപേക്ഷയേ എനിക്ക് എല്ലാവരോടുമുള്ളൂ’’— ശഫീഖിനെ സ്നേഹിക്കുന്ന ഓരോരുത്തരോടും രാഗിണിക്ക് പറയാനുള്ളത് ഇതാണ്.
പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തെ തുടര്‍ന്ന് മരണത്തിന്‍റെ വാതില്‍ക്കലെത്തിയ ശഫീഖ് എന്ന അഞ്ചുവയസ്സുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന രാഗിണി, അവന് അമ്മയല്ലാതെ പിന്നെ ആരാണ്? പ്രസവിച്ച സ്ത്രീ ഉപേക്ഷിച്ചു പോയപ്പോള്‍, വളര്‍ത്തമ്മയായി വന്നവള്‍ ക്രൂരത കാണിച്ചപ്പോള്‍ ശഫീഖിനെ തോളിലെടുക്കാന്‍, മാതൃസ്നേഹം പകരാന്‍ സ്വയം തയ്യാറായി വന്നതാണ് ഇടുക്കി സ്വദേശിയായ രാഗിണി.
കുടുംബത്തിന് വേണ്ടിയല്ല, സമൂഹത്തിന് വേണ്ടിയുള്ളതാണ് തന്‍റെ ജീവിതമെന്ന് ഇടുക്കിയിലെ ആര്‍എസ്പി സജീവ പ്രവര്‍ത്തകനായ ഹരിഹരന്‍റെ ഇളയ മകള്‍ വിവാഹപ്രായമെത്തിയപ്പോള്‍തന്നെ തീരുമാനിച്ചിരുന്നു. മൂന്ന് ചേച്ചിമാരാണ് രാഗിണിക്ക്, ഒരു സഹോദരനും. 18 വയസ്സുമുതല്‍ അംഗനവാടി ആയയായി താത്ക്കാലികാടിസ്ഥാനത്തില്‍ ജോലി. ശമ്പളം കുറവായതുകൊണ്ടോ, പ്രസവം മറ്റ് ആവശ്യങ്ങള്‍ എന്നിവയൊക്കെയായോ പ്രദേശത്തെ അംഗനവാടികളിലെ ആര് ലീവായാലും പകരക്കാരിയായെത്തുക രാഗിണിയാണ്. 27 വയസ്സായപ്പോള്‍ ജോലി സ്ഥിരമായി.
അംഗനവാടിയിലെ കുട്ടികളെ നോക്കുന്നതില്‍ മാത്രം തന്‍റെ സാമൂഹ്യസേവനം ഒതുങ്ങിപ്പോകുന്നതില്‍ സങ്കടമുണ്ടായിരുന്നു രാഗിണിക്ക്. ആലുവയിലെ ഒരു ചാരിറ്റി സ്ഥാപനത്തിലേക്ക് കുട്ടികളെ നോക്കാന്‍ ആയയെ ആവശ്യമുണ്ടെന്നറിഞ്ഞപ്പോള്‍ പോകാന്‍ തയ്യാറായതും അതുകൊണ്ടുതന്നെയായിരുന്നു. പക്ഷേ, വീടുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കേണ്ടിവരുമെന്നതിനാല്‍ അമ്മയുടെയും അച്ഛന്‍റെയും സങ്കടം കണ്ട് തീരുമാനം മാറ്റി.
ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള രാഗിണിയുടെ നല്ല മനസ്സ് അറിയാമായിരുന്ന ഐസിഡിഎസ് ഓഫീസര്‍ ശോഭകുമാരിയാണ് ശഫീഖിന് വേണ്ടി രാഗിണിയുടെ പേര് നിര്‍ദേശിക്കുന്നത്. അപ്പോഴേക്കും ആദ്യഘട്ട ചികിത്സയ്ക്കായി ശഫീഖിനെ വെല്ലൂരിലേക്ക് കൊണ്ടുപോയിരുന്നു. ശഫീഖ് വെല്ലൂരിലെത്തിയതിന്‍റെ ഒമ്പതാം ദിവസമാണ് രാഗിണി വെല്ലൂരിലെത്തുന്നത്. കഴിഞ്ഞ ഓഗസ്ത് മാസത്തില്‍.
അതുവരെ ശഫീഖിന്‍റെ പിതാവിന്‍റെ ബന്ധു അബ്ദുല്‍ഖാദറും ഭാര്യയുമാണ് വെല്ലൂരിലുണ്ടായിരുന്നത്. ആ സ്ത്രീ ഗര്‍ഭിണിയായിരുന്നു. സര്‍ക്കാര്‍ തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണവും അവര്‍ക്കുണ്ടായി. നാട്ടിലേക്ക് തിരിച്ചു വരികയാണെന്നും അറിയിച്ചു. അങ്ങനെയാണ് മറ്റൊരാളെ ശഫീഖിന്‍റെ സംരക്ഷണ ചുമതലയേല്‍പ്പിക്കാന്‍ സാമൂഹ്യ നീതി വകുപ്പ് തയ്യാറാകുന്നത്.
കണ്ണൊന്നും തുറക്കില്ല, അനങ്ങില്ല, ശരീരം മുഴുവന്‍ ചൊറിയും ചിരങ്ങും മര്‍ദ്ദനമേറ്റതിന്‍റെ പാടുകളും. ഒരുഭാഗത്ത് ചുരുണ്ടുകൂടി കിടക്കുന്ന കൊച്ച്. ആദ്യമായി കാണുമ്പോഴുള്ള വാവച്ചിയുടെ രൂപം ഇതായിരുന്നുവെന്ന് ഓര്‍ക്കുന്നു രാഗിണി. ആഗസ്ത് 17 നാണ് അവര്‍ വെല്ലൂരിലെത്തിയത്. അന്ന് ഐസിയുവിലായിരുന്നു കുട്ടി. 3 ദിവസം കൊണ്ട് ശഫീഖ് അവന്‍റെ അമ്മയെ തിരിച്ചറിഞ്ഞു.
‘’ഐസിയുവില്‍ കാവലിരിക്കുമ്പോള്‍, ‘വാവേ, അമ്മച്ചി കുളിച്ചിട്ടു വരാം’ എന്ന് അവന്‍റെ ചെവിയില്‍ പറഞ്ഞിട്ടാണ് പുറത്തിറങ്ങുക. പക്ഷേ, ഞാന്‍ പുറത്തിറങ്ങി കുറച്ച് കഴിയുമ്പോഴേക്ക് അവന്‍ കരയാന്‍ തുടങ്ങും. ആദ്യമാദ്യം ശബ്ദമൊന്നും പുറത്ത് കേള്‍ക്കില്ലായിരുന്നു. പിന്നെ ശബ്ദം കൂടാന്‍ തുടങ്ങി. അങ്ങനെ ഇനി പുറത്തിറങ്ങുമ്പോള്‍ വാവയോട് പറയാതെ പോയാല്‍ മതിയെന്നു പറഞ്ഞു നഴ്സുമാര്‍. 22 ആയപ്പോഴേക്കും വാവച്ചിയെ വാര്‍ഡിലേക്ക് മാറ്റി. പിന്നെ ഞാനും അവനും മാത്രമായി.’’
അവിടം മുതല്‍ ഒരമ്മയുടെ സ്നേഹം ശഫീഖ് അറിഞ്ഞു തുടങ്ങുകയായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചിട്ടകളും മരുന്നും അണുവിട തെറ്റാതെ രാഗിണി പാലിച്ചു. അവനുവേണ്ടി അപമാനവും സങ്കടങ്ങളും സഹിച്ചു. അപമാനിക്കപ്പെട്ടപ്പോഴെല്ലാം തലതാഴ്ത്തി നിന്നു. താഴ്ന്നുനില്‍ക്കേണ്ടിടത്ത് താഴ്ന്നു നിന്നു. അവനുവേണ്ടി ആഹാരം പോലും ഉപേക്ഷിച്ചു. അവനെ സങ്കടപ്പെടുത്താതിരിക്കാന്‍ ഉള്ളമെത്ര പിടഞ്ഞിട്ടും കരയാതെ പിടിച്ചുനിന്നു. യാത്രകളില്‍ ഒരു കൈ മാറി കൊടുക്കാതെ സ്വന്തം ചൂടില്‍ തന്നെ സംരക്ഷിച്ചു. ഇപ്പോ‍ള്‍ ദാഗിയമ്മയെന്നും ദാഗിക്കുട്ടിയെന്നും ദാഗിണിദേവിയെന്നു വിളിച്ച് ഷഫീഖ് അമ്മയുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നു.
ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി ജി ഗോപാലകൃഷ്ണന്‍, മന്ത്രി മുനീര്‍, ഐസിഡിഎസ് ഓഫീസര്‍ ശോഭകുമാരി തുടങ്ങി ഒരുപാട് പേര്‍ക്ക് നന്ദി പറയുന്നുണ്ട് രാഗിണി. ഇങ്ങനെയൊരു നിയോഗത്തിന് തന്നെ തിരഞ്ഞെടുത്തതിന്. വാവച്ചിയെ തനിക്ക് തന്നതിന്. എന്നേക്കാള്‍ മഹത്വം ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ടാകാം. എനിക്കാണ് വാവയെ കിട്ടിയത്. അതിന് ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. വാവ സ്നേഹമുള്ളവനും ദൈവഭക്തിയുള്ളവനുമായി വളരണം. അപ്പോഴെ തന്‍റെ നിയോഗം പൂര്‍ത്തിയാവൂവെന്ന് വിശ്വസിക്കുന്നു ഈ അമ്മ.
‘’അസ്സലാമു അലൈക്കും, എല്ലാവര്‍ക്കും നന്ദി. ഞാന്‍ രാജാവാണ്’’ എന്ന് തന്നെ സ്വീകരിക്കാനെത്തിയ സദസ്സിനെ അഭിവാദ്യം ചെയ്യാന്‍ അവന് സാധിച്ചത് അവന്‍ അവന്‍റെ സ്നേഹമയിയായ അമ്മച്ചിയുടെ മടിയിലായതുകൊണ്ടാണ്.
അമ്മയാവാന്‍ പ്രസവിക്കണമെന്നോ, മുലയൂട്ടണമെന്നോ വിവാഹിതയാവണമെന്നോ ഇല്ലെന്ന് രാഗിണി ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരുന്നു. വെല്ലൂരില്‍ നിന്ന് ഇടുക്കി ചെറുതോണിയിലെ സ്വധര്‍ ഷെല്‍ട്ടര്‍ ഹോമിലെത്തിയപ്പോഴും ഷഫീഖിനൊപ്പം അവന്‍റെ അമ്മച്ചിയുണ്ടായിരുന്നു
ഇടയ്ക്ക് വല്ലപ്പോഴും തന്‍റെ വാവാച്ചിയെയും കൂട്ടി അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും കാണാന്‍ പോകാനുള്ള അനുവാദം നല്‍കണമെന്ന അപേക്ഷ മാത്രമേ രാഗിണിയ്ക്കുള്ളൂ. ശഫീഖ് തിരിച്ചറിഞ്ഞലും ഇല്ലെങ്കിലും അവന്‍റെ ജ്യേഷ്ഠനെ കാണിച്ചു കൊടുക്കണമെന്നും രാഗിണി പറയുന്നു
അല്‍ അസ്ഹര്‍ ആശുപത്രിയിലെ അമ്മത്താരാട്ടെന്ന മുറിയില്‍ കണ്ണും മനവും തുറന്നുവെച്ച് ഇപ്പോഴും വാവച്ചിയ്ക്കായി ഈ അമ്മച്ചി കൂട്ടിരിക്കുകയാണ്.