ഹൈക്കു കവിതകളുടെ ഓട്ടോഗ്രാഫ്

ഹസ്തദാനം
ആകാശത്തിന് നല്‍കുന്ന
ഭൂമിയുടെ ഹസ്തദാനം
ഓരോ വൃക്ഷവും

ഒരു ജപ്പാനീസ് കാവ്യശാഖയാണ് ഹൈക്കു. മൂന്നുവരികളിലൂടെ അവ ലോകത്തെ വായിക്കുന്നു, അത് വായിക്കുന്ന വായനക്കാരനെ അനുഭവിപ്പിക്കുകയും ചെയ്യുന്നു... അഷിതയെന്ന കഥാകൃത്ത് എഴുത്തുനിര്‍ത്തിയിട്ട് കുറച്ചു കാലമായി.... എഴുതിയിരുന്നത് ആരും അറിയാതിരുന്നതുപോലെതന്നെ എഴുത്തുനിര്‍ത്തിയതും ആരും അറിഞ്ഞില്ല. പക്ഷേ, തന്‍റെ ജീവിതത്തില്‍ നിത്യചൈതന്യയതി സൃഷ്ടിച്ച സ്വാധീനംമൂലം അഷിതയ്ക്ക് അധികകാലം എഴുതാതിരിക്കാനായില്ല... യതി അവരിലുണ്ടാക്കീയ സ്വാധീനം അവരെ സെന്‍ ദര്‍ശനങ്ങളിലേക്കും അതുവഴി ഹൈക്കു കവിതകളിലേക്കും വഴിതിരിച്ചു നടത്തി. അഷിതയുടെ ഹൈക്കു കവിതകളുടെ പുസ്തകപ്രകാശനം അടുത്ത ദിവസം തിരുവനന്തപുരത്ത് നടന്നു... അഷിതയുടേതായിട്ട് നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അഷിതയുടെ പുസ്തകം ഒരു പ്രകാശനചടങ്ങോടെ പുറത്തെത്തുന്നത്.
ഹൈക്കു എന്നത് ഹൃദയത്തിന്‍റെ ഒരു ചീന്താണ്. കഥയും ഹൈക്കുവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ഞാന്‍ എന്നതില്‍ നിന്നും പുറത്തുകടക്കാനാണ് ഒരു കഥയെഴുതുന്നതെങ്കില്‍ പരിപൂര്‍ണമായും ഞാന്‍ ഇല്ലാതിരിക്കുന്ന ഒരു അവസ്ഥയിലാണ് ഹൈക്കു ഉദിക്കുന്നതെന്ന് പുസ്തകത്തില്‍ ഹൃദയപൂര്‍വം അഷിത പറഞ്ഞുവെക്കുന്നു...
പ്രകൃതിയും പ്രണയവും കുടുംബവും ഹൈക്കുവും

പ്രപഞ്ചശക്തിയോടുള്ള ആരാധനയും  എല്ലാം മൂന്നുവരികള്‍ക്കുള്ളില്‍ അഷിത കുറിച്ചിരിക്കുന്നു...
ദൈവത്തിന്‍റെ ഹൈക്കുകള്‍ എന്ന കവിതയിലൂടെ
മൂന്നടിയുമായി വാമനന്‍, മൂന്നുവരയുമായി അണ്ണാറന്
മൂന്നുവട്ടം കൂവലും മൂന്നുവട്ടം തള്ളലും മൂന്നാംദിനം ഉയിര്‍ക്കലും
-ദൈവമേ, നീ രചിച്ച ഹൈക്കു വിസ്മയങ്ങള്‍
എന്ന് മൂന്നിന്‍റെ അനന്തസാധ്യതകളെ മൂന്നുവരികളിലൂടെ വരച്ചിട്ടിരിക്കുന്നു അഷിത.
കാരുണ്യമെന്ന മറ്റൊരു കവിത ഇങ്ങനെ:
സങ്കടങ്ങള്‍ ഇടിവെട്ടിപ്പെയ്യും
കണ്ണീര്‍തോരാമഴരാത്രികളില്‍,
കൂണുപോല്‍ കുടനിവര്‍ത്തുന്നു, ഹൈക്കു!

അസുഖബാധിതയായതിനാല്‍ പുസ്തക പ്രകാശനചടങ്ങില്‍ അഷിതയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ അഷിതയെഴുതിയ കുറിപ്പ് ചടങ്ങില്‍ വായിച്ചു. ‘‘ഒഴിച്ചുകൂടാനാവാത്ത ചിലവയുടെ ആകെത്തുകയാണല്ലോ ജീവിതം, അങ്ങനെയൊരു നിവര്‍ത്തികേടുകൊണ്ടുമാത്രമാണ് തനിക്ക് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് ’’കുറിപ്പിന്‍റെ തുടക്കത്തില്‍ അഷിത പറയുന്നു.
‘‘ഹൈക്കു എന്നു പറയുമ്പോഴും ഇവയ്ക്ക് സെന്‍ കവിതകളോടാണ് ചായ് വ്. കുറേയെണ്ണം എഴുതിക്കഴിഞ്ഞ് ആര്‍ക്കൊക്കെയോ സമ്മാനിച്ചു നഷ്ടമായി. കുറേ എഴുതാന്‍ മറന്നു പോയിട്ട്, അങ്ങിനെയും നഷ്ടമായി. എഴുത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വളരെ കുറച്ചു വാക്കുകളില്‍ പറയാനുള്ളത് പറഞ്ഞു പോവുക എന്നതാണ്.
കേവലം മൂന്നു വരികളാണ് ഹൈക്കുവില്‍ കുറിക്കുന്നത്. പക്ഷെ മൂന്നു ചുവടുകള്‍ കൊണ്ട് സമസ്തവും ആളെന്നെടുക്കുന്ന വാമനനെപ്പോലെയാണ് ഹൈക്കു. അവസാനത്തെ വരിക്കു ചേക്കേറാന്‍ നിങ്ങളുടെ ഹൃദയമാണ്. നിങ്ങള്‍ നിശ്ശബ്ദം കാല്‍ക്കല്‍ സമര്‍പ്പിക്കുക.
'ഞാന്‍' എന്ന ബോധം ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് ഹൈക്കു തെളിയുന്നത്. ഓരോ ഹൈക്കുവും പ്രപഞ്ചത്തിനു നേര്‍ക്കു പിടിച്ച ഒരു ആറന്മുള കണ്ണാടിയാണ് നിങ്ങളുടെ ആന്തരികതയും സമാധാനവും ശാന്തിയും ഏകാത്മകതയും നിറയ്ക്കുന്ന എന്തോ ഒന്ന് അതിലുണ്ട്. ഹൈക്കു ഒരു വെണ്‍പിറാവിന്റെ ചിറകടിപോലെയാണ്. അതില്‍ ദൈവം പോലും അനുരാഗിയായിരിക്കും’’- തന്‍റെ ഉള്ളിലെ ഹൈക്കനുഭവങ്ങളെ അഷിത ഇങ്ങനെ പറഞ്ഞുവെക്കുന്നു.

വായനക്കാരില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഓട്ടോഗ്രാഫിന്‍റെ രൂപത്തില്‍ ഒരു കൊച്ചു പുസ്തകം. അതാണ് അഷിതയുടെ ഹൈക്കു കവിതകള്‍. അല്ലെങ്കിലും മൂന്നുവരിയില്‍ വലിയ കാര്യങ്ങള്‍ പറയുന്നു ഈ കുറുംകവിതകളുടെ സമാഹാരത്തിന് അനുയോജ്യമായ പാകം ഒരു ഓട്ടോഗ്രാഫ് ബുക്കിന്‍റെ വലിപ്പം തന്നെയാണ്. ഹൈക്കു എന്ന് ജപ്പാനീസ് ലിപിയില്‍ എഴുതിയതും കവറിന്‍റെ ആകര്‍ഷകത്വം കൂട്ടുന്നുണ്ട്. മീര രമേശിന്‍റെ ഹൈക്കുപോലെ മനോഹരമായ ചിത്രങ്ങളും പുസ്തകത്തിന്‍റെ പ്രത്യേകതയാണ്. പുസ്തക പ്രസാധക രംഗത്ത് പുതുമുഖമായ ഗ്രീന്‍ പെപ്പര്‍ പബ്ലിക്കയാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.

ഹരാകിരി
അര്‍ഥമില്ലാ വാക്കുകള്‍ക്കും
അര്‍ത്ഥഗര്‍ഭ മൌനത്തിനും ഇടയില്‍
ഹൈക്കുവില്‍ എന്‍റെ ഹരാകിരി
(ജപ്പാനീസ് സമ്പ്രദായത്തില്‍ വയറ്റില്‍ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്ന രീതി)


1 അഭിപ്രായം: