ലുക്കീമിയ വാര്‍ഡിലെ കിലുക്കാംപെട്ടികള്‍

മരണം കാവല്‍ നില്‍ക്കുന്ന ഈ മുറിക്ക് എപ്പോഴും അമ്മിഞ്ഞപ്പാലിന്റെ തൂമണമാണ്.... മനോഹരമായ പേരുകളുള്ള കുഞ്ഞുങ്ങള്‍ക്കൊപ്പം അവരുടെ പേരില്ലാത്ത അമ്മമാര്‍ മരണത്തെ അകത്തേക്ക് കയറ്റിവിടാതെ ഇവിടെ വാതില്‍ക്കല്‍ നില്‍പ്പുസമരത്തിലാണ്.... തന്റെ കുഞ്ഞിന്റെ വേദനയെ തനിക്ക് തരൂവെന്ന് പ്രാര്‍ത്ഥിച്ച് ഊണും ഉറക്കവും വെടിഞ്ഞ് അവര്‍ ആ കട്ടിലിനുസമീപം സുരക്ഷയൊരുക്കുന്നു...  മരണം തന്റെ കുഞ്ഞിനെ മലര്‍ത്തിയെടുത്ത് കൊണ്ടുപോകാതിരിക്കാന്‍ തന്റെ ഓരോ ശ്വാസത്തിലും ശ്രദ്ധയോടെ കണ്‍തുറന്നിരിക്കുന്നു. തങ്ങളുടെ ജീവന്‍ ഭൂമിവിട്ടുപോകുമ്പോഴും, കണ്ണടയുന്നതിന് തൊട്ടുമുമ്പും കണ്ണിന് മുന്നില്‍ തങ്ങളുടെ കണ്‍മണിയുണ്ടാവണമെന്നാണ് അവളുടെ ആഗ്രഹം.....
അവള്‍ക്ക് കൂട്ടായി ആകെയുള്ള ഇരിക്ക കൂരയും വിറ്റ് അവനും കാവലിരിക്കുന്നു... ആഹാരം പോലും കഴിക്കാതെ കുഞ്ഞിന് മരുന്നിനുള്ള വഴി കണ്ടെത്താനുള്ള പരക്കംപ്പാച്ചിലിലാണ് അവന്‍.. തങ്ങളുടെ പ്രതീക്ഷയെ വേദന അറിയാതെ വളര്‍ത്തണം.... തളരാതെ പ്രിയതമക്ക് ശക്തി പകര്‍ന്ന് കൂടെ നില്‍ക്കണം... മരണത്തിന്റെ പടിവാതില്‍ക്കല്‍ ചെന്നുനില്‍ക്കുന്ന കുഞ്ഞിനെ എല്ലാതരത്തിലുമുള്ള കരുത്താര്‍ജ്ജിച്ച് കൂട്ടിക്കൊണ്ടു പോകണം....
അതെ, കോഴിക്കോട് മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ഈ കാന്‍സര്‍ വാര്‍ഡിലെ ഓരോരുത്തര്‍ക്കും പറയാനുള്ളത് ഒന്നുമാത്രമാണ്.... എന്ത് സഹിക്കാനും ഞങ്ങള്‍ തയ്യാറാണ്.... ഞങ്ങള്‍ക്ക് കുഞ്ഞിനെ തിരിച്ചുവേണം....
സജ്്‌നയുടെ മൂത്ത മകനാണ് ദില്‍ഷാദ്... ഏഴുവയസ്സുകാരന്‍... മൂന്നരവയസ്സുള്ളപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്.... താഴെ അഞ്ചുവയസ്സുകാരന്‍ മുര്‍ഷിദ്. കൂലിപ്പണിക്കാരനാണ് ഭര്‍ത്താവ്... ഇപ്പോള്‍ ജോലിക്ക് പോകാറില്ല... മകനെയുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയില്‍ ജോലിയല്ലല്ലോ വലുത്. ആകെയുണ്ടായിരുന്ന നാലര സെന്റ്് സ്ഥലവും വീടും വിറ്റു... മകനില്ലാതെ വീടും സ്ഥലവും മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ....
വയസ്സ് ഏഴായെങ്കിലും അസുഖം മാറാത്തതിനാല്‍ ഇനിയും സ്‌കൂളില്‍ പോകാനായിട്ടില്ല ദില്‍ഷാദിന്. അനിയന്‍ സ്‌കൂളില്‍ പോകുന്നതിനാല്‍ സ്‌കൂളില്‍ പോകണമെന്ന വാശിക്കും കുറവില്ല.... മരുന്നിന്റെ പാര്‍ശ്വഫലമായി ഇപ്പോള്‍ ദില്‍ഷാദിന്റെ മുഖത്തും ശരീരം മുഴുവനും കുരുക്കള്‍ നിറഞ്ഞിരിക്കുകയാണ്. അസുഖവും മരുന്നും നല്‍കുന്ന വേദനയേക്കാളേറെ ശരീരവും മുഖവും മറച്ച് നിറഞ്ഞിരിക്കുന്ന കുരുക്കളുടെ വേദനയാണ് അവനെ അലട്ടുന്നത്... വേദന സഹിക്കാന്‍ കഴിയാതെയാകുമ്പോള്‍ അവന്‍ ഉമ്മയെ കുറേ അടിക്കും.. നിശബ്ദം, ഉള്ളില്‍ കരഞ്ഞ് എല്ലാം സഹിച്ച് നില്‍ക്കും സജ്‌ന.... തന്നെ വേദനയാക്കുമ്പോള്‍ തന്റെ പൊന്നുമകന്റെ വേദന കുറയുമെങ്കില്‍ എന്തും അവള്‍ സഹിക്കും...
പന്ത്രണ്ടുവയസ്സുകാരി ആലിയക്ക് തന്റെ അസുഖത്തെ കുറിച്ച് എല്ലാം അറിയാം... ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ വന്ന പനിയാണ് അവളുടെ എല്ലാ സ്വപ്‌നങ്ങളെയും തകര്‍ത്തത്.... ബ്ലഡ് കാന്‍സറെന്ന് പറഞ്ഞാല്‍ മകള്‍ പേടിക്കുമെന്ന് കരുതി അസുഖത്തിന്റെ പേര് ലുക്കീമിയെന്നാണ് ഉമ്മ ആലിയക്ക് പറഞ്ഞുകൊടുത്തത്. പക്ഷേ ആലിയ തിരുത്തി, ലുക്കീമിയാന്ന് പറഞ്ഞാല്‍ ബ്ലഡ് കാന്‍സറാണെന്ന് എനിക്കറിയാം ഉമ്മ.
മനോഹരമായി കവിതയെഴുതും ആലിയ... സിറിഞ്ചുകള്‍ കയറിയിറങ്ങി തളര്‍ന്ന കൈ അനുവദിക്കാത്തിനാല്‍ ആശുപത്രിക്കിടക്കയില്‍ കിടന്നും അവള്‍ തന്റെ കവിതകളെ ഉമ്മായ്്ക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കുന്നു... പൂമ്പാറ്റകളും കാറ്റും മാമലമേടും പന്ത്രണ്ടു വയസ്സുകാരിയുടെ ഭാവനയില്‍ വിരിയുന്നു.... ആലിയയുടെ സഹോദരനെ പള്ളിദര്‍സില്‍ ചേര്‍ത്ത് വീട് അടച്ചിട്ടാണ് ആലിയയുടെ ഉമ്മയുടെ ഉപ്പയും വയനാട്ടില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിയിരിക്കുന്നത്.
ആലിയയുടെ നീണ്ട ഇടതൂര്‍ന്ന മുടിയും കണ്‍പുരികവും വരെ മരുന്നുകള്‍ നശിപ്പിച്ചിട്ടുണ്ട്... വായ പൊട്ടിയതിനാല്‍ അവളാഗ്രഹിക്കുന്ന ഭക്ഷണമൊന്നും കഴിക്കാന്‍ കഴിയില്ല. സംസാരിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാകും ചിലപ്പോള്‍... എല്ലാം മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ തന്നെ... വായ പൊട്ടിയതിനാല്‍ അവളെന്താണ് പറയുന്നത് എന്ന് ഉമ്മാക്കും മനസ്സിലാകില്ല... അപ്പോള്‍ കൂടുതല്‍ സങ്കടമാകും.... മകളുടെ സങ്കടം കാണുമ്പോള്‍ ഉമ്മയും കൂടെ കരയും.... മകളുടെ വേദയ്ക്കുമുമ്പില്‍ തന്റെ നടുവേദനയുടെ അസ്വസ്ഥതകളൊന്നും അറിയാതെയും അറിയിക്കാതെയും ആലിയയുടെ ഉപ്പയും ആ വരാന്തയില്‍ കാവലിരിക്കുന്നു... മകളുമായി വീട്ടില്‍ തിരിച്ചെത്തും മുമ്പ് ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂര ഒന്ന് മാറ്റുന്നത് എങ്ങനെയെന്നാണ് ആ ഉപ്പ ആലോചിക്കുന്നത്. കാരണം ഷീറ്റിട്ട മേല്‍ക്കൂര, ആലിയയുടെ ആരോഗ്യത്തിന് കൂടുതല്‍ ദോഷം ചെയ്യുമെന്ന് ആരോ ആ ഉപ്പയെ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്..
അസുഖം തളര്‍ത്തുന്ന അമ്മയെയും വിവാഹം കഴിയാത്ത ചെറിയ അനിയത്തിയെയും തനിച്ചാക്കി മൂന്നുവയസ്സുള്ള അനന്യയെയും കൊണ്ട് സുരേഷ് എത്തിയിട്ട് മാസം നാലായി.. ഭാര്യ ശ്രുതിക്കും അമ്മയ്ക്കും അനിയത്തിക്കും കുഞ്ഞിനും തുണയായി സുരേഷ് മാത്രമേ ഉള്ളൂ.... ശ്രുതിയെയും കുഞ്ഞിനെയും ഹോസ്പിറ്റലില്‍ തനിച്ചാക്കാന്‍ വയ്യ, വയ്യാത്ത അമ്മയെയും അനിയത്തിയെയും വീട്ടില്‍ തനിച്ചാക്കാനും വയ്യ.... ഓരോ ദിവസവും എങ്ങനെയാണ് മുന്നോട്ടു പോകുന്നതെന്ന് സുരേഷിന് മാത്രമേ അറിയൂ... ഇതിനിടയില്‍ ഉപേക്ഷിക്കാന്‍ കഴിയുന്നത് ജോലിയാണ്... അത് എന്നോ ഉപേക്ഷിച്ചു...
ആറുവയസ്സുകാരന്‍ വിമലിന് പെട്ടെന്നൊരു പനി വന്നാല്‍ വാഹനം പോകുന്ന റോഡിലെത്തണമെങ്കില്‍ ഒരു മണിക്കൂര്‍ നടക്കണം... തടിച്ച ശരിരപ്രകൃതമായതിനാല്‍ അവനെ എടുത്ത് കുന്നിറങ്ങി ലീല തളര്‍ന്നു... പക്ഷേ മകനില്ലാതായാലുള്ള ജീവിതത്തെ കുറിച്ച് ഓര്‍മിക്കുമ്പോള്‍ അവള്‍ ആ തളര്‍ച്ചയെല്ലാം മറക്കും.
കാന്‍സറിന്റെ രൂപത്തില്‍ മരണം തേടിവന്നതില്‍ രണ്ടുമാസക്കാരിയും മൂന്നുമാസക്കാരിയും എല്ലാമുണ്ട്... മൂന്നുമാസം മാത്രം പ്രായമുള്ള, മുലപ്പാല്‍ മാത്രം കുടിക്കുന്ന സഫമോള്‍ പക്ഷേ, മരുന്നുകളുടെ ശക്തി താങ്ങാനാവാതെ വേഗം എല്ലാവരോടും യാത്ര പറഞ്ഞു പോയി.... അവള്‍ പോയതിന് ശേഷമാണ് രണ്ടുവയസ്സുകാരി സൂര്യ ഇവിടെയെത്തിയത്....
അസുഖം വല്ലാത്ത ഒരവസ്ഥയിലെത്തുമ്പോള്‍ തന്നെ കുഞ്ഞുങ്ങളെ വേഗം ഐസിയിലേക്ക് മാറ്റുമെന്ന് പറയുന്നു കെയറിംഗ് ഫോറിന്റെ പ്രവര്‍ത്തക ഷീല. മരണത്തിനും മരുന്നിനും സ്‌നേഹത്തിനും ഇടയിലുള്ള യുദ്ധത്തില്‍ മരണം ജയിക്കുകയാണെങ്കില്‍ അത് മറ്റ് കുഞ്ഞുങ്ങളറിയരുത്... തങ്ങളോടൊപ്പം കളിച്ചും കഥപറഞ്ഞും കഥാപുസ്തകം വായിച്ചും ഉണ്ടായിരുന്ന കൂട്ടുകാരനെയോ കൂട്ടുകാരിയേയെ പെട്ടെന്ന് കാണാതാകുമ്പോള്‍ മറ്റുള്ളവര്‍ അന്വേഷിച്ച് നടക്കും... ഉള്ളിലെ വിങ്ങലടക്കിപ്പിടിച്ച് അപ്പോള്‍ ഈ അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളോട് കളവ് പറയും.... അവരെ നല്ല ചികിത്സ കിട്ടാനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്ന്.....
കളിപ്പാട്ടങ്ങളും കഥാപുസ്തകങ്ങളും കളിചിരികളും ഒക്കെയായി ഈ വാര്‍ഡിലെപ്പോഴും കിലുക്കാംപെട്ടികളുടെ കലപിലകളാണ്... ഇടയ്‌ക്കെപ്പോഴെങ്കിലും ആ കിലുക്കാംപെട്ടിയില്‍ നിന്ന് ഒരു മണി അടര്‍ന്ന് വീണു ശൂന്യതയിലേക്ക് ഉരുണ്ടുപോയി ഒളിക്കും... അപ്പോഴേക്കും മറ്റൊരു മണി ആ കിലുക്കാംപെട്ടിയിലേക്ക് കൂട്ടുകൂടിയിട്ടുണ്ടാകും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ