ലുക്കീമിയ വാര്‍ഡിലെ കിലുക്കാംപെട്ടികള്‍

മരണം കാവല്‍ നില്‍ക്കുന്ന ഈ മുറിക്ക് എപ്പോഴും അമ്മിഞ്ഞപ്പാലിന്റെ തൂമണമാണ്.... മനോഹരമായ പേരുകളുള്ള കുഞ്ഞുങ്ങള്‍ക്കൊപ്പം അവരുടെ പേരില്ലാത്ത അമ്മമാര്‍ മരണത്തെ അകത്തേക്ക് കയറ്റിവിടാതെ ഇവിടെ വാതില്‍ക്കല്‍ നില്‍പ്പുസമരത്തിലാണ്.... തന്റെ കുഞ്ഞിന്റെ വേദനയെ തനിക്ക് തരൂവെന്ന് പ്രാര്‍ത്ഥിച്ച് ഊണും ഉറക്കവും വെടിഞ്ഞ് അവര്‍ ആ കട്ടിലിനുസമീപം സുരക്ഷയൊരുക്കുന്നു...  മരണം തന്റെ കുഞ്ഞിനെ മലര്‍ത്തിയെടുത്ത് കൊണ്ടുപോകാതിരിക്കാന്‍ തന്റെ ഓരോ ശ്വാസത്തിലും ശ്രദ്ധയോടെ കണ്‍തുറന്നിരിക്കുന്നു. തങ്ങളുടെ ജീവന്‍ ഭൂമിവിട്ടുപോകുമ്പോഴും, കണ്ണടയുന്നതിന് തൊട്ടുമുമ്പും കണ്ണിന് മുന്നില്‍ തങ്ങളുടെ കണ്‍മണിയുണ്ടാവണമെന്നാണ് അവളുടെ ആഗ്രഹം.....
അവള്‍ക്ക് കൂട്ടായി ആകെയുള്ള ഇരിക്ക കൂരയും വിറ്റ് അവനും കാവലിരിക്കുന്നു... ആഹാരം പോലും കഴിക്കാതെ കുഞ്ഞിന് മരുന്നിനുള്ള വഴി കണ്ടെത്താനുള്ള പരക്കംപ്പാച്ചിലിലാണ് അവന്‍.. തങ്ങളുടെ പ്രതീക്ഷയെ വേദന അറിയാതെ വളര്‍ത്തണം.... തളരാതെ പ്രിയതമക്ക് ശക്തി പകര്‍ന്ന് കൂടെ നില്‍ക്കണം... മരണത്തിന്റെ പടിവാതില്‍ക്കല്‍ ചെന്നുനില്‍ക്കുന്ന കുഞ്ഞിനെ എല്ലാതരത്തിലുമുള്ള കരുത്താര്‍ജ്ജിച്ച് കൂട്ടിക്കൊണ്ടു പോകണം....
അതെ, കോഴിക്കോട് മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ഈ കാന്‍സര്‍ വാര്‍ഡിലെ ഓരോരുത്തര്‍ക്കും പറയാനുള്ളത് ഒന്നുമാത്രമാണ്.... എന്ത് സഹിക്കാനും ഞങ്ങള്‍ തയ്യാറാണ്.... ഞങ്ങള്‍ക്ക് കുഞ്ഞിനെ തിരിച്ചുവേണം....
സജ്്‌നയുടെ മൂത്ത മകനാണ് ദില്‍ഷാദ്... ഏഴുവയസ്സുകാരന്‍... മൂന്നരവയസ്സുള്ളപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്.... താഴെ അഞ്ചുവയസ്സുകാരന്‍ മുര്‍ഷിദ്. കൂലിപ്പണിക്കാരനാണ് ഭര്‍ത്താവ്... ഇപ്പോള്‍ ജോലിക്ക് പോകാറില്ല... മകനെയുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയില്‍ ജോലിയല്ലല്ലോ വലുത്. ആകെയുണ്ടായിരുന്ന നാലര സെന്റ്് സ്ഥലവും വീടും വിറ്റു... മകനില്ലാതെ വീടും സ്ഥലവും മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ....
വയസ്സ് ഏഴായെങ്കിലും അസുഖം മാറാത്തതിനാല്‍ ഇനിയും സ്‌കൂളില്‍ പോകാനായിട്ടില്ല ദില്‍ഷാദിന്. അനിയന്‍ സ്‌കൂളില്‍ പോകുന്നതിനാല്‍ സ്‌കൂളില്‍ പോകണമെന്ന വാശിക്കും കുറവില്ല.... മരുന്നിന്റെ പാര്‍ശ്വഫലമായി ഇപ്പോള്‍ ദില്‍ഷാദിന്റെ മുഖത്തും ശരീരം മുഴുവനും കുരുക്കള്‍ നിറഞ്ഞിരിക്കുകയാണ്. അസുഖവും മരുന്നും നല്‍കുന്ന വേദനയേക്കാളേറെ ശരീരവും മുഖവും മറച്ച് നിറഞ്ഞിരിക്കുന്ന കുരുക്കളുടെ വേദനയാണ് അവനെ അലട്ടുന്നത്... വേദന സഹിക്കാന്‍ കഴിയാതെയാകുമ്പോള്‍ അവന്‍ ഉമ്മയെ കുറേ അടിക്കും.. നിശബ്ദം, ഉള്ളില്‍ കരഞ്ഞ് എല്ലാം സഹിച്ച് നില്‍ക്കും സജ്‌ന.... തന്നെ വേദനയാക്കുമ്പോള്‍ തന്റെ പൊന്നുമകന്റെ വേദന കുറയുമെങ്കില്‍ എന്തും അവള്‍ സഹിക്കും...
പന്ത്രണ്ടുവയസ്സുകാരി ആലിയക്ക് തന്റെ അസുഖത്തെ കുറിച്ച് എല്ലാം അറിയാം... ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ വന്ന പനിയാണ് അവളുടെ എല്ലാ സ്വപ്‌നങ്ങളെയും തകര്‍ത്തത്.... ബ്ലഡ് കാന്‍സറെന്ന് പറഞ്ഞാല്‍ മകള്‍ പേടിക്കുമെന്ന് കരുതി അസുഖത്തിന്റെ പേര് ലുക്കീമിയെന്നാണ് ഉമ്മ ആലിയക്ക് പറഞ്ഞുകൊടുത്തത്. പക്ഷേ ആലിയ തിരുത്തി, ലുക്കീമിയാന്ന് പറഞ്ഞാല്‍ ബ്ലഡ് കാന്‍സറാണെന്ന് എനിക്കറിയാം ഉമ്മ.
മനോഹരമായി കവിതയെഴുതും ആലിയ... സിറിഞ്ചുകള്‍ കയറിയിറങ്ങി തളര്‍ന്ന കൈ അനുവദിക്കാത്തിനാല്‍ ആശുപത്രിക്കിടക്കയില്‍ കിടന്നും അവള്‍ തന്റെ കവിതകളെ ഉമ്മായ്്ക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കുന്നു... പൂമ്പാറ്റകളും കാറ്റും മാമലമേടും പന്ത്രണ്ടു വയസ്സുകാരിയുടെ ഭാവനയില്‍ വിരിയുന്നു.... ആലിയയുടെ സഹോദരനെ പള്ളിദര്‍സില്‍ ചേര്‍ത്ത് വീട് അടച്ചിട്ടാണ് ആലിയയുടെ ഉമ്മയുടെ ഉപ്പയും വയനാട്ടില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിയിരിക്കുന്നത്.
ആലിയയുടെ നീണ്ട ഇടതൂര്‍ന്ന മുടിയും കണ്‍പുരികവും വരെ മരുന്നുകള്‍ നശിപ്പിച്ചിട്ടുണ്ട്... വായ പൊട്ടിയതിനാല്‍ അവളാഗ്രഹിക്കുന്ന ഭക്ഷണമൊന്നും കഴിക്കാന്‍ കഴിയില്ല. സംസാരിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാകും ചിലപ്പോള്‍... എല്ലാം മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ തന്നെ... വായ പൊട്ടിയതിനാല്‍ അവളെന്താണ് പറയുന്നത് എന്ന് ഉമ്മാക്കും മനസ്സിലാകില്ല... അപ്പോള്‍ കൂടുതല്‍ സങ്കടമാകും.... മകളുടെ സങ്കടം കാണുമ്പോള്‍ ഉമ്മയും കൂടെ കരയും.... മകളുടെ വേദയ്ക്കുമുമ്പില്‍ തന്റെ നടുവേദനയുടെ അസ്വസ്ഥതകളൊന്നും അറിയാതെയും അറിയിക്കാതെയും ആലിയയുടെ ഉപ്പയും ആ വരാന്തയില്‍ കാവലിരിക്കുന്നു... മകളുമായി വീട്ടില്‍ തിരിച്ചെത്തും മുമ്പ് ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂര ഒന്ന് മാറ്റുന്നത് എങ്ങനെയെന്നാണ് ആ ഉപ്പ ആലോചിക്കുന്നത്. കാരണം ഷീറ്റിട്ട മേല്‍ക്കൂര, ആലിയയുടെ ആരോഗ്യത്തിന് കൂടുതല്‍ ദോഷം ചെയ്യുമെന്ന് ആരോ ആ ഉപ്പയെ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്..
അസുഖം തളര്‍ത്തുന്ന അമ്മയെയും വിവാഹം കഴിയാത്ത ചെറിയ അനിയത്തിയെയും തനിച്ചാക്കി മൂന്നുവയസ്സുള്ള അനന്യയെയും കൊണ്ട് സുരേഷ് എത്തിയിട്ട് മാസം നാലായി.. ഭാര്യ ശ്രുതിക്കും അമ്മയ്ക്കും അനിയത്തിക്കും കുഞ്ഞിനും തുണയായി സുരേഷ് മാത്രമേ ഉള്ളൂ.... ശ്രുതിയെയും കുഞ്ഞിനെയും ഹോസ്പിറ്റലില്‍ തനിച്ചാക്കാന്‍ വയ്യ, വയ്യാത്ത അമ്മയെയും അനിയത്തിയെയും വീട്ടില്‍ തനിച്ചാക്കാനും വയ്യ.... ഓരോ ദിവസവും എങ്ങനെയാണ് മുന്നോട്ടു പോകുന്നതെന്ന് സുരേഷിന് മാത്രമേ അറിയൂ... ഇതിനിടയില്‍ ഉപേക്ഷിക്കാന്‍ കഴിയുന്നത് ജോലിയാണ്... അത് എന്നോ ഉപേക്ഷിച്ചു...
ആറുവയസ്സുകാരന്‍ വിമലിന് പെട്ടെന്നൊരു പനി വന്നാല്‍ വാഹനം പോകുന്ന റോഡിലെത്തണമെങ്കില്‍ ഒരു മണിക്കൂര്‍ നടക്കണം... തടിച്ച ശരിരപ്രകൃതമായതിനാല്‍ അവനെ എടുത്ത് കുന്നിറങ്ങി ലീല തളര്‍ന്നു... പക്ഷേ മകനില്ലാതായാലുള്ള ജീവിതത്തെ കുറിച്ച് ഓര്‍മിക്കുമ്പോള്‍ അവള്‍ ആ തളര്‍ച്ചയെല്ലാം മറക്കും.
കാന്‍സറിന്റെ രൂപത്തില്‍ മരണം തേടിവന്നതില്‍ രണ്ടുമാസക്കാരിയും മൂന്നുമാസക്കാരിയും എല്ലാമുണ്ട്... മൂന്നുമാസം മാത്രം പ്രായമുള്ള, മുലപ്പാല്‍ മാത്രം കുടിക്കുന്ന സഫമോള്‍ പക്ഷേ, മരുന്നുകളുടെ ശക്തി താങ്ങാനാവാതെ വേഗം എല്ലാവരോടും യാത്ര പറഞ്ഞു പോയി.... അവള്‍ പോയതിന് ശേഷമാണ് രണ്ടുവയസ്സുകാരി സൂര്യ ഇവിടെയെത്തിയത്....
അസുഖം വല്ലാത്ത ഒരവസ്ഥയിലെത്തുമ്പോള്‍ തന്നെ കുഞ്ഞുങ്ങളെ വേഗം ഐസിയിലേക്ക് മാറ്റുമെന്ന് പറയുന്നു കെയറിംഗ് ഫോറിന്റെ പ്രവര്‍ത്തക ഷീല. മരണത്തിനും മരുന്നിനും സ്‌നേഹത്തിനും ഇടയിലുള്ള യുദ്ധത്തില്‍ മരണം ജയിക്കുകയാണെങ്കില്‍ അത് മറ്റ് കുഞ്ഞുങ്ങളറിയരുത്... തങ്ങളോടൊപ്പം കളിച്ചും കഥപറഞ്ഞും കഥാപുസ്തകം വായിച്ചും ഉണ്ടായിരുന്ന കൂട്ടുകാരനെയോ കൂട്ടുകാരിയേയെ പെട്ടെന്ന് കാണാതാകുമ്പോള്‍ മറ്റുള്ളവര്‍ അന്വേഷിച്ച് നടക്കും... ഉള്ളിലെ വിങ്ങലടക്കിപ്പിടിച്ച് അപ്പോള്‍ ഈ അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളോട് കളവ് പറയും.... അവരെ നല്ല ചികിത്സ കിട്ടാനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്ന്.....
കളിപ്പാട്ടങ്ങളും കഥാപുസ്തകങ്ങളും കളിചിരികളും ഒക്കെയായി ഈ വാര്‍ഡിലെപ്പോഴും കിലുക്കാംപെട്ടികളുടെ കലപിലകളാണ്... ഇടയ്‌ക്കെപ്പോഴെങ്കിലും ആ കിലുക്കാംപെട്ടിയില്‍ നിന്ന് ഒരു മണി അടര്‍ന്ന് വീണു ശൂന്യതയിലേക്ക് ഉരുണ്ടുപോയി ഒളിക്കും... അപ്പോഴേക്കും മറ്റൊരു മണി ആ കിലുക്കാംപെട്ടിയിലേക്ക് കൂട്ടുകൂടിയിട്ടുണ്ടാകും....

കലഹിക്കുമ്പോഴും അവള്‍ക്ക് പേടിയാവുന്നു....

നഗരത്തിന് അന്ന് അസാധാരണമായ തിരക്കായിരുന്നു...
നേരം ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്....
നഗരത്തില്‍ നിന്ന് അല്‍പം മാറിയുള്ള ബസ്സ്‌റ്റോപ്പില്‍ ഞാനും ഉമ്മയും...
അഞ്ചുവയസ്സ് പ്രായം തോന്നിക്കുന്ന മകനുമായി അപ്പോഴാണ് ഒരു യുവതി അവിടേക്കെത്തിയത്... ബസ്‌സ്‌റ്റോപ്പില്‍ എന്നെയും ഉമ്മയെയും കണ്ടപ്പോള്‍ അവരുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ദീര്‍ഘനിശ്വാസം...
‘എവിടേക്കാ’, അതായിരുന്നു ആദ്യത്തെ ചോദ്യം. ഞങ്ങള്‍ക്ക് പോകേണ്ട സ്ഥലം പറഞ്ഞപ്പോള്‍ അവരുടെ മുഖത്ത് വല്ലാത്ത ടെന്‍ഷന്‍. ‘നിങ്ങളെങ്ങോട്ടാ’ന്ന് തിരിച്ചുചോദിച്ചപ്പോള്‍ അവര്‍ക്ക് പോകാനുള്ള സ്ഥലം പറഞ്ഞു. നഗരത്തില്‍ നിന്ന് രണ്ടുവഴിക്ക് പിരിയുന്ന രണ്ടു ബസ്സുകളിലായി പോകേണ്ടവരായിരുന്നു ഞങ്ങള്‍..
സമയം 7 മണിപോലും ആയിരുന്നില്ല... കൂടെയുള്ള മകന്‍ ഇടയ്ക്കിടയ്ക്ക്് ചോദിക്കുന്നുണ്ടായിരുന്നു, ‘ഉമ്മക്ക് പേടിയാവുന്നുണ്ടോ’ എന്ന്്...  ആ അങ്കലാപ്പില്‍ പോകാനുള്ള ബസ്സ് വന്നതും അവര്‍ കണ്ടില്ല. െൈകകാട്ടി നിര്‍ത്തി, അവരെ വിളിച്ചു... ബസ് കയറിപ്പോകുന്ന അവരെ നോക്കി ഞാന്‍ അറിയാതെ ഉമ്മയോട് ചോദിച്ചുപോയി, നേരം ഇരുട്ടിയിട്ടുപോലുമില്ല, പിന്നെന്തിനാണ് അവരിങ്ങനെ പേടിക്കുന്നത്...
ആ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് അറിയാമായിരുന്നു... ഉമ്മയില്‍ നിന്ന് ഉത്തരം പ്രതീക്ഷിച്ചുമല്ല ഞാന്‍ അങ്ങനെ ചോദിച്ചുപോയത്......

ഇരുട്ടിലെ നോട്ടങ്ങള്‍

പകലുപോലും തനിച്ച് യാത്ര ചെയ്തിട്ടില്ലാത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം നേരം ഇരുട്ടുന്നത് പേടിയാണ്... ഇപ്പോള്‍ ഇരുട്ടിയിട്ടില്ലെങ്കിലും അവര്‍ നാട്ടില്‍ ബസ്സിറങ്ങുമ്പോഴേക്കും നല്ലതുപോലെ ഇരുട്ടാവും... ഒരുപാട് നോട്ടങ്ങള്‍ക്കിടയിലൂടെ വേണം അവള്‍ മകന്റെ കൈയും പിടിച്ച് വീട്ടിലെത്താന്‍... അതുകൊണ്ടുതന്നെ ആ നടത്തിന് ഓട്ടത്തിന്റെ വേഗതയായിരിക്കും...
അവള്‍ക്ക് ചുറ്റും നീളുന്ന ആ നോട്ടത്തില്‍ പലതരത്തിലുള്ള ചോദ്യങ്ങളുടെ മൂര്‍ച്ചയുണ്ട്.... ചോര ചിന്താതെ വേദന പൊടിയുന്നത്ര മൂര്‍ച്ച...
‘ഇത്രയും നേരം നീ എവിടെപ്പോയിരിക്കുകയായിരുന്നെടി’ എന്ന നോട്ടം, ‘നിനക്ക് ഇരുട്ടുന്നതിന് മുമ്പ് വീടെത്തിയാലെന്താണെടി’ എന്ന നോട്ടം, ‘മകന്‍ ബിസിനസ്സിനുള്ള മറയാണോ’ എന്ന നോട്ടം... നോട്ടം മാത്രമല്ല, ആ നോട്ടത്തിനു കൂടെ ചില ചോദ്യങ്ങളുണ്ട്.... നോട്ടത്തിന്റെ അര്‍ത്ഥങ്ങള്‍ക്ക് ശബ്ദരൂപം കൈവരുന്ന ചോദ്യങ്ങള്‍.... ‘എവിടെപ്പോയിരുന്നതാണെടി....’, ‘കൂടെ പോരുന്നോ....’ ‘എത്രയാ...’ തുടങ്ങി അങ്ങേയറ്റത്തെ അശ്ലീലം വരെ അതിലുണ്ടാകും...
കാരണം, പൊതുഇടത്തിലെ പകലും രാത്രിയും അവന്‍ കയ്യടക്കി വെച്ചിരിക്കുകയാണ്... അതിനെ മറികടന്നുകൊണ്ട് ഒരു പെണ്ണ് കടന്നുപോകുമ്പോള്‍ അവന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളൊക്കെ അനുഭവിക്കേണ്ടത് അവളുടെ ബാധ്യതയാകുന്നു... ഇരുട്ടില്‍ അവനൊപ്പം പൊതുഇടത്തില്‍ ഒരു പെണ്ണുണ്ടെങ്കില്‍ അവള്‍ വേശ്യയാണ്... കാലം മാറിയതും, തൊഴിലിടങ്ങളിലെ രാത്രി ജോലികള്‍ സ്ത്രീകള്‍ പങ്കുവെക്കാന്‍ തുടങ്ങിയതും ഒന്നും അവന്‍ (ഭൂരിപക്ഷം) അറിഞ്ഞിട്ടില്ല... അറിഞ്ഞെങ്കിലും അതറിഞ്ഞതായി സമ്മതിക്കാന്‍ അവന്റെ പൊതുബോധം അവനെ അനുവദിക്കുന്നില്ല.... അവന്റെ പൊതുബോധത്തെ ചോദ്യം ചെയ്യാതെ, ഇരുട്ടിനെ പേടിച്ച്  ജീവിക്കേണ്ടത് അവളുടെ ഉത്തരവാദിത്വമാണ്... അതേ,  അവര്‍ പേടിച്ചത് ഇരുട്ടിനെയല്ല... ഇരുട്ടിന്റെ മറവിലൂടെയുള്ള തുറിച്ചു നോട്ടങ്ങളെയാണ്..... തുറിച്ചുനോട്ടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന  വൃത്തിക്കെട്ട ചോദ്യങ്ങളെയാണ്...

പൊതുഇടത്തിലെ നോട്ടങ്ങള്‍

ഇരുട്ടിനെപ്പേടിക്കാതെ നാം ജീവിക്കണമെന്ന് സ്ത്രീകളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് ‘ഇരുട്ടു നുണയാമെടികളെ’ രാത്രി പത്തുമണിക്ക് ശേഷം കോഴിക്കോട് സംഘടിപ്പിക്കപ്പെട്ടതിന് ശേഷമായിരുന്നു എന്റെ ഈ അനുഭവം... ചുംബനസമരത്തിന്റെ അലയൊലികള്‍ പൂര്‍വാധികം ശക്തിയോടെ ഇപ്പോഴും തിരയടിച്ചുകൊണ്ടേയിരിക്കുന്നു.... രാത്രി പത്തുമണിക്ക് ഓണ്‍ലൈനില്‍ പച്ച ലൈറ്റും കത്തിച്ചിരിക്കുന്ന സ്ത്രീകള്‍ സെക്‌സ് ചാറ്റ് ആഗ്രഹിച്ചിരിക്കുകയാണെന്ന് വിധിയെഴുതിയ പുരുഷസൈബര്‍ലോകത്തോട് കലഹിച്ച് ‘സൈബര്‍തെരുവ് കയ്യടക്കാന്‍’ പാതിരാത്രി ഓണ്‍ലൈനില്‍ പച്ചവെളിച്ചം തെളിയിച്ചിരുന്ന് നമ്മുടെ സ്ത്രീകള്‍ കലഹിക്കുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നതിനെതിരെയും കലഹം നടക്കുന്നു.... സാനിറ്ററി നാപ്കിനുകള്‍ രഹസ്യമായി വെക്കേണ്ട ഒന്നല്ലെന്ന് അവള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു...
അങ്ങനെയങ്ങനെ ചുറ്റും നടക്കുന്ന അനീതികളോട് പ്രതികരിക്കാന്‍ സ്ത്രീകള്‍ ചങ്കൂറ്റം കാട്ടിയിരിക്കുന്നു, സ്ത്രീകള്‍ സമൂഹത്തില്‍ പേടിയില്ലാതെ ജീവിച്ചുതുടങ്ങിയിരിക്കുന്നു, ഡല്‍ഹി ഗ്യാങ്‌റേപ്പും സൗമ്യയുടെ മരണവുമൊക്കെ അവള്‍ മറന്നു തുടങ്ങിയിരിക്കുന്നു- എന്നൊക്കെ ആശ്വസിച്ചു തുടങ്ങുകയായിരുന്നു... ആ അനുഭവം എന്റെ ആ ആശ്വാസത്തെ ആവിയാക്കിക്കളഞ്ഞു.
അടുത്ത ദിവസം ജോലിക്കിടെ കിട്ടിയ ഒഴിവുസമയത്തിനിടെ കൂട്ടുകാരിയോട് തലേന്നത്തെ അനുഭവത്തെ കുറിച്ചു പറഞ്ഞു. ഇപ്പോഴും സ്ത്രീകള്‍ നേരമൊന്നിരുട്ടുമ്പോഴേക്കും ഇരുട്ടിലെ നോട്ടങ്ങളെ പേടിക്കുന്നുവെന്ന് പറഞ്ഞ് ഞാന്‍ അവള്‍ക്ക് മുമ്പില്‍ വാചാലയായി....
ഇരുട്ടിലെ മാത്രമല്ല, പകലിലെ നോട്ടങ്ങളെയും തനിക്ക് പേടിയാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തക കൂടിയായ ആ സുഹൃത്ത് അപ്പോള്‍ പ്രതികരിച്ചത്. ‘‘എനിക്ക് ചുറ്റും കാണുന്ന ഓരോ പുരുഷനെയും അറിയാതെ ഞാന്‍ പേടിച്ചു പോകുന്നു.. അവന്റെ ആണ്‍ നോട്ടത്തെ... എന്റെ വസ്ത്രമൊന്ന് സ്ഥാനം തെറ്റുമ്പോള്‍ തുറിക്കുന്ന അവന്റെ കണ്ണുകളെ, എന്നരികിലൂടെ കടന്നുപോകുമ്പോള്‍ അലക്ഷ്യമായി വീശുന്ന അവന്റെ കൈകളെ..... എല്ലാം വല്ലാത്തൊരു ഭീതിയാണ് എന്നില്‍ നിറയ്ക്കുന്നത്.....’’
‘‘ഷാളിന്റെ സ്ഥാനം അല്‍പമൊന്ന് തെറ്റിയപ്പോള്‍ അടുത്തുകൂടെ പോയവന്റെ കമന്റ്, ആളു ചെറുതാണെങ്കിലും മുല വലുതെന്ന്.... കേട്ട ഷോക്കില്‍ ഒരുനിമിഷം പതറിയെങ്കിലും ഉടനെ ആള്‍ക്കൂട്ടത്തില്‍ അവനെ തിരഞ്ഞു... കണ്ടില്ല. ആ ദിവസം ചെയ്ത സ്റ്റോറിയൊന്നും ശരിയായില്ല, ലൈവ് റിപ്പോര്‍ട്ടിംഗില്‍ ടെലിയില്‍ എല്ലാം തെറ്റു കടന്നുകൂടി.... എല്ലാത്തിനും പഴി എനിക്ക്.... ഓരോ ബുള്ളറ്റിന്റെ സമയം വരുമ്പോഴേക്കും പേടിയാണ്.... ഇനി എന്ത് തെറ്റാണ് എന്നില്‍ നിന്ന് വരികയെന്ന്.. എന്നില്‍ പറഞ്ഞ അശ്ലീലത്തില്‍ അവന്‍ ആനന്ദം കണ്ടെത്തിയപ്പോള്‍, ആ ദിവസം മുഴുവന്‍ എനിക്ക് തന്നത് അകാരണമായ ഭയമായിരുന്നു... വന്ന് വന്ന് പിറന്നുവീഴുന്ന ഓരോ ആണ്‍കുട്ടിയെയും പേടിക്കുന്നിടത്തേക്ക് എന്റെ ചിന്ത പോയിക്കൊണ്ടിരിക്കുന്നു...’’ അവളങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു...

ഒളിഞ്ഞുനോട്ടങ്ങള്‍
ഞാനപ്പോള്‍ എന്റെ മനസ്സിലെ പേടിയെകുറിച്ചുള്ള ചിന്തയിലായിരുന്നു...... ജീവിതത്തില്‍ കരുതല്‍ തരുന്നവരോട്, ബഹുമാനിക്കേണ്ടവരോട് എല്ലാമുള്ള  സ്‌നേഹം ഒരല്‍പം പേടിയോടെയുള്ളതാണ്... എന്നാല്‍ അതിനുമപ്പുറം എന്നെ പേടിപ്പിക്കുന്ന, എന്നില്‍ ഭീതി നിറയ്ക്കുന്ന മറ്റൊന്നുണ്ട്.... ചിന്തിക്കേണ്ട ഒരവസരം വന്നപ്പോഴാണ് എന്റെ പേടിയുടെ കാരണവും സമൂഹത്തിലെ മറ്റൊരു നോട്ടത്തിന്റെ ഭാഗമാണല്ലോ എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.... ആ പേടി കാരണമാണ് പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഞാന്‍ ജാഗരൂകയാകുന്നത്.....
ഹോട്ടലുകളിലെ ബാത്‌റൂമുകള്‍ തീരെ നിവൃത്തിയില്ലാത്ത അവസ്ഥയിലെ ഉപയോഗിക്കാറുള്ളു.... പാകമാണെന്ന് മനസ്സില്‍ ഉറപ്പിച്ചു ഇഷ്ടമായ വസ്ത്രം വാങ്ങുകയെന്നല്ലാതെ പാകമാണെന്ന് ഉറപ്പുവരുത്താന്‍ ചെയ്ഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ മനസ്സ് ഒരിക്കലും അനുവദിക്കാറില്ല. എവിടെയോ എന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന കാമറക്കണ്ണുകളെയാണ് ആദ്യം എന്റെ കണ്ണുകള്‍ പേടിയോടെ തിരയുക.... ഞാന്‍ പോലുമറിയാതെ, എന്റെ അനുവാദമില്ലാതെ പകര്‍ത്തപ്പെടുന്ന എന്റെ ശരീരം... അത് മറ്റൊരുവന് ആനന്ദിക്കാന്‍ വേണ്ടിയാണെന്ന തിരിച്ചറിവ്.... അത് നല്‍കുന്ന ഉള്‍ക്കിടിലം വാക്കുകളില്‍ വിവരിക്കാനാവില്ല....
നിയമങ്ങള്‍ കര്‍ക്കശമാണെങ്കിലും, കുറ്റവാളികള്‍ പിടികൂടപ്പെട്ടാലും പ്രചരിക്കപ്പെട്ട ദൃശ്യങ്ങള്‍ അതൊരു പെണ്ണിന്റെ സ്വകാര്യതയെ ലംഘിക്കുന്നതാണെങ്കില്‍ അത് അവളുടെ മനസ്സമാധാനത്തെ തകര്‍ക്കുക തന്നെ ചെയ്യും.... അങ്ങനെയല്ലാതിരിക്കാന്‍ മറ്റൊരു സരിതാ നായരാകേണ്ടിവരും പിന്നെ നമ്മുടെ നാട്ടിലെ ഓരോ സ്ത്രീകളും.....  
ദൈവത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍, കുടുംബമഹിമയുടെ പേരില്‍, സദാചാരത്തിന്റെ പേരില്‍ എല്ലാ പേടികളെയും പെണ്ണിന്റെ പേരില്‍ വരവുവെച്ചിരിക്കുകയാണ് പൊതു സമൂഹം. പേടിയെന്നത് സ്ത്രീകളെ വിട്ടുപോകാന്‍ പാടില്ലാത്ത വികാരമാണെന്നാണ് സമൂഹത്തിലെ അലിഖിത നിയമം... നാണം പോലെ, ക്ഷമ പോലെ സ്ത്രീകള്‍ക്കുണ്ടായിരിക്കണമെന്ന് കുടുംബവും സമൂഹവും കല്‍പ്പിച്ചുവെച്ച മറ്റൊരു വികാരം.. അങ്ങനെയൊരു വികാരം അവളിലുള്ളതുകൊണ്ടാണ് അവളിപ്പോഴും സുരക്ഷിതയായിരിക്കുന്നതെന്നാണ് അവളെ സമൂഹം പഠിപ്പിച്ചിരിക്കുന്നത്. തനിച്ച് പോകാത്തതുകൊണ്ടാണ് അവളിപ്പോഴും ജീവനോടെയിരിക്കുന്നതെന്നാണ് അവളെ വിശ്വസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് നേരമൊന്ന് ഇരുട്ടുമ്പോഴേക്കും വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ കയറിക്കൂടാന്‍ പറ്റിയില്ലെങ്കില്‍ അവള്‍ പേടിക്കുന്നത്. ആണിനെ പേടിക്കുമ്പോഴും, ആണ്‍നോട്ടത്തെ വെറുക്കുമ്പോഴും  ആണിന്റെ സുരക്ഷിതത്വത്തെ കൊതിക്കുന്നത്..... മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കണമെന്നാണല്ലോ........