മലബാര്‍ പല ജില്ലകളായി വിഭജിക്കപ്പെടുംവരെ പ്രധാന വാണിജ്യകേന്ദ്രമെന്ന പേര് വലിയങ്ങാടിക്ക് സ്വന്തമായിരുന്നു. കൊല്ലം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അരിവിതരണത്തിന്റെ മുഴുവന്‍ സംഭാവനയും ഇവിടെ നിന്നായായിരുന്നു. വലിയങ്ങാടിയുടെ തകര്‍ച്ചയ്ക്ക് പ്രധാനമായും ആക്കം കൂട്ടിയത് നികുതി നിരക്കുകളിലെ അന്തരവും അടിക്കടിയുള്ള സമരങ്ങളും ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയുമാണെന്ന് നിരീക്ഷിക്കുന്നു കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ മുന്‍ പ്രസിഡണ്ടും ബിസിനസ്സുകാരനുമായ ഷെവലിയര്‍ സി.ഇ ചാക്കുണ്ണി. വികസനത്തിന്റെ പേരില്‍ കോഴിക്കോട്ടെ ഗുഡ്‌സ് ഷെഡ് വെസ്റ്റ്ഹില്ലിലേക്ക് മാറ്റിയതുമൂലം ചരക്കുനീക്കം വൈകിയതും ബേപ്പൂര്‍ തുറമുഖത്തുനിന്നുള്ള യാത്രാസൗകര്യത്തിന്റെ കുറവും വലിയങ്ങാടിയുടെ വ്യാപാരം കുറയാന്‍ കാരണമായി. തൊഴില്‍സമരം മൂലമുണ്ടായ നഷ്ടങ്ങള്‍ കച്ചവടത്തെ ക്ഷീണിപ്പിച്ചു. ട്രേഡ് യൂണിയന്‍ സമരം തീരുമ്പോഴേക്കും ലോറിസമരം തുടങ്ങും. അതുകഴിയുമ്പോഴേക്ക് ഗുഡ്‌സ് ഷെഡ് തൊഴിലാളികളുടെ സമരം. അങ്ങാടിയെന്ന സിനിമ തൊഴിലാളികളില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു എന്ന് ഇവിടെ നടന്ന തൊഴില്‍സമരങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കച്ചവടക്കാര്‍ക്ക് സ്വാഭാവികമായും പുതിയ കേന്ദ്രങ്ങള്‍ തേടേണ്ടി വന്നു.
നാട്ടിന്‍പുറങ്ങള്‍ നഗരങ്ങളായി മാറിയതും നഗരങ്ങള്‍ പ്രധാന വാണിജ്യകേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടതും വലിയങ്ങാടിയുടെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചു. എന്തും ഏതും കിട്ടുന്ന മൊത്തവില്‍പ്പനശാലകള്‍ പ്രാദേശികമായി ഉയര്‍ന്നു വന്നു തുടങ്ങി. വലിയങ്ങാടിയിലെ വിലയ്ക്ക്, അല്ലെങ്കില്‍ അതിലും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ സ്വന്തം പ്രദേശത്ത് തന്നെ ലഭ്യവാകുമെന്ന സ്ഥിതി വന്നു.കോഴിക്കോട് ചെക്‌പോസ്റ്റ് വഴി കടന്നു പോകുമ്പോഴുള്ള ചെലവും
അഴിമതിയും വേറെ. ലോഡിംഗ് അണ്‍ലോഡിംഗിനെ ഗതാഗത കുരുക്ക് ബാധിക്കുന്നതിനാല്‍ കോഴിക്കോടേക്ക് വിളിച്ചാല്‍ ലോറിക്കാര്‍ക്കും വരാന്‍ താത്പര്യമില്ലാതെയായി. കൂലിയിലും യാത്രാച്ചെലവിലും വന്‍ വ്യത്യാസത്തിന് ഇത് കാരണമായി. കച്ചവടക്കാര്‍ തമ്മില്‍ പരസ്പര മത്സരവും വെല്ലുവിളികളും ഉയര്‍ന്നതും നികുതികള്‍ പിടിമുറുക്കിയതും ലാഭത്തോതു കുറഞ്ഞതും വലിയങ്ങാടിയുടെ സമൃദ്ധിയുടെ കടയ്ക്കലാണ് കത്തിവെച്ചത്. ഇപ്പോഴും നെല്ലൂര്‍ ജില്ലയില്‍നിന്നുവരുന്ന ആന്ധ്രകുറുവയ്ക്കാണ് 80 ശതമാനവും ഡിമാന്റ്. തമിഴ്‌നാട്, കര്‍ണാടക ജില്ലകളില്‍ നിന്നുള്ള അരിക്ക് 10 ശതമാനത്തിലും കുറവാണ് വില്‍പന. ബംഗാളിലെ ബര്‍ഗ്മാന്‍ എന്ന സ്ഥലത്തു നിന്നുവരുന്ന കയമ അരിക്ക് നല്ല ഡിമാന്റ് ഉണ്ടെന്നും ഇവിടുത്തെ കച്ചവടക്കാര്‍ പറയുന്നു. കാന്‍വാഴ്‌സേസ് മുഖേന പര്‍ച്ചേസ് ചെയ്യുന്നവരും നേരിട്ട് പര്‍ച്ചേഴ്‌സ് ചെയ്യുന്നവരും കച്ചവടക്കാരിലുണ്ട്. ഹോള്‍സെയില്‍ കച്ചവടവും കമ്മീഷന്‍ ഏജന്റ് എന്ന അവസ്ഥയും ഒഴിവാക്കി റീട്ടെയില്‍ വ്യാപാരികളാണ് ഇന്നിവിടെയുള്ള ഭൂരിഭാഗം കച്ചവടക്കാരും. റെഡി കാഷ് കൊടുത്ത് ആന്ധ്രയില്‍ നിന്നും മറ്റും ചരക്ക് എടുത്താല്‍ വിലയില്‍ നല്ലൊരു ശതമാനം കിഴിവും, പീന്നീട് വിലവര്‍ധിക്കുമെന്നതിനാല്‍ വില്‍പന വഴി ആ ലാഭവും കച്ചവടക്കാര്‍ക്ക് ലഭിക്കുന്നു. ഇത്തരത്തില്‍ ചരക്ക് എടുക്കുന്നവര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിലയില്‍ ചെറിയ ഇളവുകള്‍ നല്‍കാന്‍ സാധിക്കുമെന്നതും അത്തരക്കാരുടെ ബിസിനസ്സ് പുരോഗതിക്ക് സഹായകമാകുന്നു. കച്ചവടക്കാര്‍ കമ്മീഷന്‍ ഏജന്റുമാരായി നിലനിന്നാല്‍ വില്‍പ്പനയ്ക്കായി എത്തുന്ന അരി, മില്ലുടമകളുടെ അനുവാദം കിട്ടിയശേഷമേ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതും അവര്‍ പറയുന്ന വിലയ്ക്ക് എന്നതും റീട്ടെയില്‍ വില്‍പ്പനക്കാരായി മാറാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നു.
വലിയങ്ങാടിയില്‍ നിന്ന് ഇപ്പോഴും കോഴിക്കോടിനു ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ചരക്കുമായി ലോറികള്‍ പോകുന്നുണ്ട്. കാസര്‍കോഡ്, വയനാട്, മലപ്പുറം ഭാഗങ്ങളിലേക്കായി ധാരാളം ലോറികള്‍ ചരക്ക് കയറ്റുന്ന കാഴ്ച ഇപ്പോഴും വലിയങ്ങാടിയില്‍ കാണാം. ചരക്ക് എടുക്കാനായി നേരിട്ട് വലിയങ്ങാടിയിലെത്തുന്ന പ്രാദേശിക കച്ചവടക്കാര്‍ക്കായി ബില്ലിനൊപ്പം നല്‍കുന്ന ഗേറ്റ്പാസ് അതാത് പ്രദേശത്തേക്ക് പോകുന്ന ലോറിക്കാരെ ഏല്‍പ്പിച്ചാല്‍ ചരക്ക് കൃത്യമായി സ്ഥലത്തെത്തുന്നതാണ്. ഭക്ഷ്യധാന്യവിപണനരംഗത്ത് 350 ലേറെ കച്ചവടക്കാര്‍ ഇപ്പോഴും വലിയങ്ങാടിയില്‍ സജീവമാണെന്ന് അനുഗ്രഹ പബ്ലിക്കേഷന്‍ പുറത്തിറക്കിയ വലിയങ്ങാടി ഡയറക്ടറി സൂചിപ്പിക്കുന്നു. ചായപ്പൊടി വ്യാപാരരംഗത്ത് പതിനഞ്ചോളം പേരും, ഹാര്‍ഡ്‌വെയര്‍, സാനിറ്ററിവെയര്‍, സിമന്റ്, കെമിക്കല്‍ വില്‍പനയുമായി നാല്‍പ്പതിലധികം സ്ഥാപനങ്ങളും സ്റ്റേഷനറി ക്രോക്കറി സാധനങ്ങളുമായി പതിനഞ്ചോളം കടകളും ഇപ്പോഴും വലിയങ്ങാടിയിലുണ്ടെന്ന് ഡയറക്ടറിയിലെ ഫോണ്‍നമ്പറുകള്‍ വഴി മനസ്സിലാക്കാം.
പഴയപ്രതാപം നഷ്ടമായെന്ന് പഴമക്കാര്‍ പറയുമെങ്കിലും പുതിയകാലത്തിന്റെ തുടിപ്പ് തിരിച്ചറിഞ്ഞ ഒരുകൂട്ടം യുവാക്കളുടെ കയ്യില്‍ ഭദ്രമാണിന്ന് വലിയങ്ങാടിയെന്ന് പുതുതലമുറ പറയുന്നു. അതുകൊണ്ടുതന്നെ കച്ചവടം കുറവാണെന്ന് ഇവര്‍ സമ്മതിച്ചു തരികയേ ഇല്ല. വലിയങ്ങാടി മേഖലയില്‍ നേരിട്ട് കച്ചവടം നടക്കുന്നില്ല എന്നേയുള്ളൂ, ഇപ്പോഴും കച്ചവടത്തിന് കുറവൊന്നും വന്നിട്ടില്ല. ചരക്ക് ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കുകയാണ്. വാഗണില്‍ വരുന്ന ചരക്ക് ഇപ്പോള്‍ ഇറക്കുന്നത് വെസ്റ്റിഹില്‍ ഗുഡ്‌ഷെഡ്ഢിലാണ്. അവിടെ നിന്ന് വലിയങ്ങാടിയിലെത്തിച്ച് മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ധനനഷ്ടത്തിനും സമയനഷ്ടത്തിനും കാരണമാവുന്നു എന്ന് ഹയാത്ത് റൈസ് ട്രേേഡഴ്‌സ് ഉടമ അസ്‌ലം പറയുന്നു. അസ്‌ലമിന്റെ സമപ്രായക്കാരാണ് അല്‍ഹംന്ദ്, മായിദ, പ്ലാസ, ക്രസന്റ് ട്രൈഡേഴ്‌സ്, അശ്‌റഫ് ആന്റ് കമ്പനി, അല്‍ഹിന്ദ്, ആശിഫ് ട്രൈഡേഴ്‌സ് തുടങ്ങി വലിയങ്ങാടിയിലെ പുതിയ ബിസിനസ്സുകാരില്‍ പലരും. റോഡിന് കിഴക്കും പടിഞ്ഞാറും രണ്ട് മുസ്‌ലീം പള്ളികളാണ് അതിര്‍ത്തി പങ്കിടുന്നത്. ഒന്നാം റെയില്‍വേ മേല്‍പ്പാലം ഇറങ്ങിവരുന്നിടത്താണ് പുഴവക്കത്തെ പള്ളിയുള്ളത്. ഇപ്പോള്‍ പള്ളിയുടെ പേരില്‍ മാത്രമേ പുഴയുള്ളൂ. കല്ലായിപ്പുഴയില്‍ ചെന്ന് ചേര്‍ന്നിരുന്ന പഴയ പുഴയുടെ സ്ഥാനത്ത് ഇന്നുള്ളത് റെയില്‍പ്പാളങ്ങള്‍ മാത്രം. മറുവശത്ത് കടലിന് അഭിമുഖമായി മിനി താജ്മഹല്‍ എന്ന് അറിയപ്പെടുന്ന ഖലീഫാ മസ്ജിദ്. അല്‍പം മാറി പാക്കിസ്ഥാന്‍കാരായ ഹലായി മേമന്മാര്‍ പണികഴിപ്പിച്ച മുദാക്കര പള്ളി. ഗുജറാത്തിത്തെരുവിലെ വൈഷ്ണവക്ഷേത്രം, ചെറൂട്ടിറോഡിലെ ഭദ്രകാളിക്ഷേത്രം, സേട്ട് നാഗ്ജി കോമ്പൗണ്ടിന് പിന്‍വശത്തെ ജൈനക്ഷേത്രം. വലിയങ്ങാടിയെ കാക്കാന്‍ ദൈവം പല ആരാധനാലയങ്ങളിലായി ചുറ്റും കാവല്‍ നില്‍പ്പാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ